കൊല്ലം: എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗത്തിനെതിര കുണ്ടറ സ്വദേശിയായ യുവതി നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്.
യുവതിയുടെ പിതാവിന്റെ മൊഴിയും മന്ത്രിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പരിശോധിച്ചതിനൊപ്പം ജില്ലാ ഗവ. പ്ലീഡറുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കൊല്ലം റൂറൽ എസ്.പിക്ക് ശാസ്താംകോട്ട ഡിവൈ.എസ്.പി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയെ മന്ത്രി ഫോണിൽ വിളിച്ചിട്ടില്ല. അവരുടെ പിതാവിനെയാണ് വിളിച്ചത്. ഏതാനും മിനിട്ടുകൾ മാത്രമായിരുന്നു സംഭാഷണം. കേസ് പിൻവലിപ്പിക്കാനോ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തനോ മന്ത്രി ശ്രമിച്ചിട്ടില്ല. പരാതിക്കാരിയുടെ പേരോ, അവർക്കതിരായ എന്തെങ്കിലും പരാമർശമോ സംഭാഷണത്തിലില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
'പ്രശ്‌നം നല്ല രീതിയിൽ പരിഹരിക്കണം' എന്നാണ് സംഭാഷണത്തിൽ മന്ത്രി പറയുന്നത്. സംഭാഷണത്തിൽ ഉപയോഗിച്ച വാക്കുകളുടെ അർത്ഥം മലയാള നിഘണ്ടു അടിസ്ഥാനമാക്കി കഴിഞ്ഞ ആഴ്ച ജില്ല ഗവ. പ്ലീഡർ വിശദീകരിച്ചതാണ്. 'നല്ല രീതിയിൽ പരിഹരിക്കണം' എന്ന മന്ത്രിയുടെ വാക്കുകൾക്ക് കുറവ് തിരുത്തണം, നല്ല രീതിയിൽ അവസാനിപ്പിക്കണം എന്നൊക്കെയേ അർത്ഥമുള്ളുവെന്നും നിയമോപദേശത്തിൽ പറഞ്ഞിരുന്നു.
യൂത്ത് ലീഗ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. ജൂൺ 28 നാണ് , എൻ.സി.പി സംസ്ഥാന കമ്മിറ്റിയംഗം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി യുവതി കുണ്ടറ പൊലീസിൽ നൽകിയത്. ഇതിനു പിന്നാലെ ജൂലായ് 4നാണ് മന്ത്രി ശശീന്ദ്രൻ പരാതിക്കാരിയുടെ പിതാവായ എൻ.സി.പി നേതാവിനെ വിളിച്ചത്. സംഭാഷണത്തിൽ പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ച് മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |