കൊച്ചി: വിലക്കയറ്റവും കാലവർഷക്കെടുതിയും മൂലം ജനങ്ങൾ നട്ടംതിരിയുമ്പോൾ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എ.കെ. ആന്റണി ആരോപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ജനവിരുദ്ധവും ഏകാധിപത്യപരവുമായ പ്രവർത്തനത്തിന് തൃക്കാക്കരയിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭരണച്ചുമതല ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും നൽകി ഉത്തരവാദിത്വം മറക്കുകയാണ് സർക്കാർ. ജനങ്ങളുടെ ക്ഷേമമല്ല, 100 തികയ്‌ക്കലാണ് പ്രധാനമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.
ഒരുവർഷമായി ഏകാധിപത്യപരവും ജനവിരുദ്ധവുമായ ഭരണമാണ് നടക്കുന്നത്. രാജാവ് എല്ലാം തീരുമാനിക്കും, മറ്റുള്ളവർ അനുസരിക്കുകയാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾ ഘടകകക്ഷികൾക്കുപോലും അംഗീകരിക്കേണ്ടിവരുന്നു. അഹങ്കാരവും അക്രമവും ആർഭാടവും വർദ്ധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ പത്തുവോട്ട് കൂടുതൽ എൽ.ഡി.എഫിന് കിട്ടിയാലും ഭയാനകമായ ഭരണം തുടരും. തൃക്കാക്കരയിലെ ജനങ്ങളും എൽ.ഡി.എഫിലെ ഒരുവിഭാഗവും ധിക്കാരിയുടെ ഏകാധിപത്യഭരണം അനുവദിക്കില്ല.
വികസനം സംബന്ധിച്ച എൽ.ഡി.എഫിന്റെ അവകാശവാദങ്ങൾ പൊള്ളയാണ്. കേരളത്തിലും കൊച്ചിയിലുമുണ്ടായ വികസനങ്ങളും പദ്ധതികളുമെല്ലാം കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണ്. അവയ്ക്കെതിരെ സമരങ്ങൾ നടത്തിയ എൽ.ഡി.എഫ് അവകാശവാദം ഉന്നയിക്കുന്നത് വസ്തുതകൾ മറച്ചുവയ്ക്കലാണെന്ന് ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |