കൊല്ലം: മന്ത്രി എ.കെ. ശശീന്ദ്രൻ ഫോണിൽ വിളിച്ച് പീഡന പരാതി തീർപ്പാക്കാൻ ശ്രമിച്ച സംഭവത്തിലെ യുവതി ഇന്നലെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നിന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തിന് മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണെന്ന് അവർ ചോദിച്ചു. ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തതിൽ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ പ്രതികരണം.
കേരളത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സമാന അനുഭവമുണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാടും സുരക്ഷയും പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്.എനിക്ക് നല്ല വിഷമമുണ്ട്, മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്നായിരുന്നില്ല ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കു പോലും മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് പറയുന്നത്. തെറ്റ് ചെയ്ത മന്ത്രി രാജിവയ്ക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റിയ പ്രവൃത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അർഹനല്ലാത്ത വ്യക്തി രാജി വച്ചൊഴിയണം. മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും-യുവതി പറഞ്ഞു.
എൻ.സി.പി സംഘം യുവതിയുടെ വീട്ടിൽ
വിവാദ സംഭവം അന്വേഷിക്കാൻ എൻ.സി.പി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ്, സുഭാഷ് കുഞ്ചാക്കോട് എന്നിവർ പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി പാർട്ടി പ്രവർത്തകനായ പിതാവിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. ബി.ജെ.പി പ്രവർത്തകയായതിനാൽ യുവതി എൻ.സി.പിയുടെ അന്വേഷണ കമ്മിഷനോട് സഹകരിച്ചില്ല. എൻ.സി.പി സംസ്ഥാന സമിതി അംഗം എസ്. പ്രദീപ്കുമാറിൽ നിന്ന് കമ്മിഷൻ അംഗങ്ങൾ വിവരങ്ങൾ ആരാഞ്ഞു. മൊഴിയെടുക്കാൻ കുണ്ടറ പൊലീസ് ഇന്നലെ വീട്ടിലെത്തിയെങ്കിലും യുവതിയില്ലാഞ്ഞതിനാൽ മടങ്ങി.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരൻ തന്റെ ഹോട്ടലിലേയ്ക്ക് വിളിച്ചു കയറ്റി കൈയിൽ പിടിച്ചെന്ന യുവതിയുടെ പരാതി വസ്തുതാപരമാണോയെന്നറിയാൻ പൊലീസ് സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്.
പരിശോധിച്ചിട്ട് പറയാം: വിജയരാഘവൻ
മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ആരോപണം സംബന്ധിച്ച് പരിശോധിച്ച ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ വാർത്താലേഖകരോട് പറഞ്ഞു.
ഇപ്പോൾ മുന്നിലുള്ളത് ടെലഫോൺ സംഭാഷണ ശകലത്തിന്റെ വിവരവും മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളും മാത്രമാണ്. ടെലഫോൺ സംഭാഷണത്തിൽ മന്ത്രി എൻ.സി.പി നേതാവിനോട് സംസാരിക്കുന്നതായാണുള്ളത്. അതുസംബന്ധിച്ച് പ്രതികരിക്കേണ്ടതില്ല. മന്ത്രി രാജിവയ്ക്കുമോയെന്ന് ചോദിച്ചാൽ അതിന് ഉത്തരം പറയാനാവില്ല. വിശദാംശങ്ങൾ കിട്ടിയാൽ ഇടപെടും- വിജയരാഘവൻ വ്യക്തമാക്കി.
കോടിയേരിയെ ഫോണിൽ വിളിച്ച് ചാക്കോ
മന്ത്രി ശശീന്ദ്രനെതിരായ ആരോപണവിവാദത്തിന്റെ പശ്ചാത്തലത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഇന്നലെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി ടെലഫോണിൽ സംസാരിച്ചു. എൻ.സി.പി കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. സങ്കീർണ്ണമാവുകയാണെങ്കിൽ ഇടപെടാനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |