തിരുവനന്തപുരം: രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയാവസ്ഥയിൽ ഒറ്റയ്ക്ക് അധികാരം പിടിക്കാൻ കോൺഗ്രസിനാകുമെന്ന് കരുതാനുള്ള മൗഢ്യമൊന്നും തനിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കോവളം ഉദയസമുദ്ര ഹോട്ടലിലെ പ്രത്യേക വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനൊരു യാഥാർത്ഥ്യവാദിയാണ്. ഇന്ത്യയിലെ ഏത് ഗ്രാമത്തിൽ ചെന്നാലും കോൺഗ്രസിന് 5- 10 പ്രവർത്തകരെയെങ്കിലും കണ്ടെത്താനാവും. എന്നാൽ ഇതുകൊണ്ട് മാത്രം രാജ്യത്ത് അധികാരത്തിലെത്താനാവില്ല. രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന കക്ഷികളെ പരാജയപ്പെടുത്താനാവശ്യമായ രാഷ്ട്രീയതന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ചിന്തൻ ശിബിരത്തിന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള ജനവിരുദ്ധ സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികളെല്ലാം ഒരുമിച്ച് നീങ്ങണം. അതിന് മുൻകൈയെടുക്കേണ്ടത് കോൺഗ്രസാണ്. ചിലയാളുകൾ പറയുന്നത് കോൺഗ്രസ് ഇല്ലാതെ ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറന്തള്ളാമെന്നാണ്. അവരോട് എന്ത് പറയാനാണ്. കോൺഗ്രസിനെ മാറ്റിനിറുത്തിയുള്ള പ്രതിപക്ഷ ഐക്യനിരയെന്ന വാദത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ജനങ്ങൾ തെറ്റിദ്ധരിച്ചാൽ കുറ്റം പറയാനാവില്ല. നിലപാട് സത്യസന്ധമാണെങ്കിൽ കോൺഗ്രസിനൊപ്പം അണിചേരണം.
കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന തൊഴിൽനിയമങ്ങളെല്ലാം അട്ടിമറിച്ചു. രാജ്യത്തെ തൊഴിലാളികൾ 72 മണിക്കൂർ സമരം ചെയ്താലും ചർച്ചയ്ക്ക് തയാറാവാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. പണ്ഡിറ്റ് നെഹ്‌റു മുതലിങ്ങോട്ടുള്ള മുഴുവൻ പ്രധാനമന്ത്രിമാരും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സിയുടെ സമ്മർദ്ദം ഇതിനെല്ലാം പിന്നിലുണ്ടായിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി ഒരു വിഷയത്തിലും ട്രേഡ് യൂണിയനുകളുമായി ചർച്ചയ്ക്ക് തയാറല്ല. കേന്ദ്രഭരണം മാറാതെ ഈ നയത്തിലും മാറ്റമുണ്ടാവില്ല. കോൺഗ്രസിന്റെ അടിത്തറ വളർത്തുന്ന ഏറ്റവും വലിയ പിൻബലമാണ് ഐ.എൻ.ടി.യു.സിയെന്നും ആന്റണി പറഞ്ഞു.
ഐ.എൻ.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ജി. സഞ്ജീവ റെഡ്ഢി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ, എം.കെ. രാഘവൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എം. രാഘവയ്യ, ആർ.സി. കുന്ത്യ, അശോക് സിംഗ്, ചന്ദ്രപ്രകാശ്, സഞ്ജയ് സിംഗ്, എസ്.കെ.യാദവ്, സഞ്ജയ് ഗാബ, അൽക്ക ക്ഷത്രിയ തുടങ്ങിയവർ സംസാരിച്ചു. സോണിയാ ഗാന്ധിയുടെ ആശംസാ സന്ദേശം പാലോട് രവിയും രാഹുൽ ഗാന്ധിയുടെ ആശംസാസന്ദേശം കെ.എസ്. ശബരിനാഥനും വായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |