തിരുവനന്തപുരം: മഴയോ വെയിലോ എന്തുമാകട്ടെ, രാവിലെയുള്ള 15 കിലോമീറ്റർ ഓട്ടം പുതിയ ഡി.ജി.പി അനിൽകാന്തിന്റെ ദിനചര്യയാണ്. അതു തന്നെയാണ് ആരോഗ്യരഹസ്യവും. അഡി. ഡി.ജി.പി റാങ്കുള്ള അനിൽകാന്തിനെ ഡി.ജി.പിയായി പരിഗണിച്ചതുപോലും അപ്രതീക്ഷിതം. ഡി.ജി.പി നിയമനത്തിന് സർക്കാർ യു.പി.എസ്.സിക്ക് കൈമാറിയ മുപ്പതു വർഷം സേവനം പൂർത്തിയാക്കിയ 12 മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ അഞ്ചാമനായിരുന്നു അനിൽകാന്ത്.
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി.ജി മേധാവി അരുൺകുമാർ സിൻഹ കേരളത്തിലേക്ക് വരാൻ വിയോജിപ്പ് അറിയിക്കുകയും രണ്ടാമതായിരുന്ന ടോമിൻ തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതോടെയാണ് അനിൽകാന്ത് മൂന്നംഗ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഡി.ജി.പി റാങ്കുള്ള സുധേഷ് കുമാറിനും സീനിയർ എ.ഡി.ജി.പി ബി. സന്ധ്യയ്ക്കും പിന്നിലായിരുന്നു പാനലിൽ സ്ഥാനം. പക്ഷേ സേനയെ നയിക്കാനുള്ള നിയോഗം അനിൽകാന്തിന് നൽകുകയായിരുന്നു സർക്കാർ. ഒപ്പം ഡി.ജി.പി റാങ്കും നൽകി.
മാദ്ധ്യമങ്ങളുമായി അധികം ചങ്ങാത്തം കൂടാറില്ലാത്ത, കാക്കിയിട്ട് വിലസാൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എന്നാൽ പറയാനുള്ളത് മുഖത്തുനോക്കി പറയും. ദക്ഷിണമേഖലാ അഡി. ഡി.ജി.പിയായിരിക്കെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയടക്കം യു.ഡി.എഫിലെ ഉന്നത നേതാക്കൾക്കെതിരെ പീഡനക്കേസെടുക്കാൻ സർക്കാർ നിർബന്ധിച്ചിട്ടും അനിൽകാന്ത് വഴങ്ങിയില്ല. സമ്മർദ്ദം കൂടിയപ്പോൾ അന്വേഷണത്തിൽ നിന്ന് അനിൽകാന്ത് പിന്മാറി. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തും നൽകി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് അനിൽകാന്തിനെ ക്രൈംബ്രാഞ്ചിലെത്തിച്ച് പ്രമുഖരുടെ അറസ്റ്റിന് ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ സോളാർ കേസിലെ അറസ്റ്റെന്ന സർക്കാരിന്റെ തുറുപ്പുചീട്ട് തിരഞ്ഞെടുപ്പുകാലത്ത് ഇറക്കാനായില്ല. എ.എസ്.പിയായിരിക്കെ, സ്ത്രീയുടെ പരാതിയും സസ്‌പെൻഷനും വിവാദവുമൊക്കെ കണ്ടതിനാലാവാം തികഞ്ഞ പക്വമതിയായാണ് അദ്ദേഹം പിന്നീട് പെരുമാറിയത്. ജയിൽ, വിജിലൻസ്, ഫയർഫോഴ്സ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളുടെ മേധാവി സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡി.ജി.പിയായി ലോക്നാഥ് ബെഹ്റയെ നിയമിച്ചപ്പോൾ, ബാറ്രൺ കൈമാറാൻ ഡി.ജി.പിയായിരുന്ന സെൻകുമാർ തയ്യാറായില്ല. തുടർന്ന് അനിൽകാന്തിനെയാണ് ഈ ദൗത്യത്തിന് നിയോഗിച്ചത്. ഇന്നലെ ബെഹ്റയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങി അനിൽകാന്ത് പൊലീസ് മേധാവിയുടെ കസേരയിലിരുന്നത് ചരിത്രം. ഭാര്യ പ്രീതാ ഹാരിറ്റ് കോൺഗ്രസ്, ബി.എസ്.പി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.
അനിൽകാന്തിന്റെ പേര് മന്ത്രിസഭയിൽ അറിയിച്ച് മുഖ്യമന്ത്രി
ക്ലീൻ സർവീസ് റെക്കാഡുള്ള അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയോഗിക്കുന്നുവെന്ന് മന്ത്രിസഭായോഗത്തിൽ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അദ്ദേഹത്തിനെതിരെ ആരോപണങ്ങളോ കേസുകളോ ഒന്നും നിലവിലില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സർവീസിന്റെ തുടക്കകാലത്ത് എ.എസ്.പിയായിരിക്കെ പരാതി ഉയർന്നിരുന്നുവെങ്കിലും പിന്നീട് പരാതികളൊന്നുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിമാരെല്ലാം അംഗീകരിച്ചു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനിൽകാന്തിനെ പൊലീസ് മേധാവിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയമസെക്രട്ടറിയുടെ ഉപദേശം തേടിയിരുന്നു. ഏഴ് മാസം സർവീസ് കാലാവധിയുള്ള അനിൽകാന്തിനെ രണ്ട് വർഷം വരെയുള്ള സേവന കാലാവധിയിൽ നിയമിക്കാമെന്ന് നിയമസെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി. എന്നാൽ, ഉത്തരവിറങ്ങിയപ്പോൾ ഈ കാലാവധി വ്യക്തമാക്കിയില്ല. ഇദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷം വരെ നീട്ടണമെങ്കിൽ വിരമിക്കുന്നതിന് മുമ്പായി ഉത്തരവിറക്കിയാൽ മതിയെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
പൊലീസുകാരെ ദാസ്യപ്പണിക്കായി ഉപയോഗിക്കുന്നുവെന്ന വിവാദമാണ് യു.പി.എസ്.സി പട്ടികയിലെ ഒന്നാമനായ സുധേഷ് കുമാറിന് വിനയായതെന്നാണ് വിലയിരുത്തൽ. പട്ടികയിൽ രണ്ടാമതുള്ള ബി. സന്ധ്യക്കെതിരെയും ചില പരാതികളുണ്ടായതാണ് അനിൽകാന്തിനെ തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |