തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുമാറ് സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ഒരാളുമുണ്ടാകരുത്. ഡിജിറ്റൽ മേഖലയിൽ ഉൾപ്പെടെ ചില വിഭാഗങ്ങളെയും പാർശ്വവത്കരിച്ചുള്ള വേർതിരിവുണ്ടാകരുത്. കേരള ജനത വീണ്ടും നൽകിയ ജനവിധിയെ ഓർമ്മിപ്പിച്ച ഗവർണർ, മുൻ സർക്കാരിന്റെ ക്ഷേമ, വികസന പരിപാടികൾ തുടരുമെന്നും വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണ്. അഞ്ച് വർഷകാല ഇടവേളകളിൽ ആവർത്തിച്ച് പറയാനുള്ളതല്ല. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ തുടക്കമിട്ടതായും ഗവർണർ അറിയിച്ചു
കരുതൽ അവകാശം
കരുതൽ ലഭിക്കുക ഓരോരുത്തരുടെയും അവകാശമാണ്. അതൊരു സഹായമോ പ്രത്യേക അവകാശമോ അല്ല. വികേന്ദ്രീകൃതവും ജനകേന്ദ്രീകൃതവുമായ സമീപനത്തിൽ നിന്നാണ് കൊവിഡ് മഹാമാരി ഏല്പിച്ച വെല്ലുവിളികൾ നേരിടാൻ കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങൾക്ക് കഴിവും ശക്തിയും ലഭിച്ചത്. റിസർവ്വ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ മാതൃകാപരമെന്ന് ഇത് വിശേഷിപ്പിക്കപ്പെട്ടു.
പ്രതിരോധ വാക്സിൻ സൗജന്യം: അധികച്ചെലവ് 1000കോടി
കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകും. വാക്സിനുകൾക്ക് വ്യത്യസ്ത വിലനിർണയത്തിന്റെ ഫലമായി സംസ്ഥാന ഖജനാവിൽ നിന്ന് കുറഞ്ഞത് 1000 കോടിയുടെ അധികച്ചെലവ് വരും. സാമ്പത്തിക പരിമിതികൾക്കിടയിലും മൂന്ന് കോടി ഡോസ് വാക്സിനുകൾ വാങ്ങാൻ ആഗോള ടെൻഡർ ക്ഷണിച്ചു. ഒരു കോടി ഡോസുകൾക്കായി ആഭ്യന്തര നിർമ്മാതാക്കൾക്ക് ഓർഡറുകൾ നൽകി. സമ്പന്നരല്ലാത്തവരുൾപ്പെടെ വാക്സിൻ ചെലവിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നു.
മരണം കുറച്ചു
കേരളത്തിൽ ഇതുവരെ 22 ലക്ഷത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചെങ്കിലും മരണം 6612 ആയി പരിമിതപ്പെടുത്താനായി. ആദ്യഘട്ടത്തിൽ രോഗബാധിതരായവരുമായി സമ്പർക്കത്തിലായവരെ കൃത്യമായി കണ്ടുപിടിക്കുന്നതും മാറ്റിപ്പാർപ്പിക്കുന്നതും ഉറപ്പാക്കി. അതുവഴി വൈറസിന്റെ വ്യാപനം തടഞ്ഞു. അതോടൊപ്പം സ്വയം സംരക്ഷണം, ശുചിത്വം, സാമൂഹ്യാകലം പാലിക്കൽ എന്നിവയിലൂടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |