തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഡി-ലിറ്റ് നൽകാനുള്ള തന്റെ നിർദ്ദേശം കേരള സർവകലാശാലാ വൈസ്ചാൻസലർ തള്ളിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ ബിരുദദാന സമ്മേളനച്ചടങ്ങിൽ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നത് പരിഗണിക്കാനുമായിരുന്നു നിർദ്ദേശം. സിൻഡിക്കേറ്റ് വിളിച്ച് തീരുമാനമെടുക്കാനുള്ള നിർദ്ദേശം , നടപടിക്രമങ്ങൾ പാലിക്കാതെ വി.സി തള്ളുകയായിരുന്നുവെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വി.സിയുടെ മറുപടി കേട്ട് താൻ ഞെട്ടിപ്പോയി. എഴുതി നൽകാൻ ആവശ്യപ്പെട്ടുള്ള വിസിയുടെ കത്തിലെ ഭാഷ ലജ്ജിപ്പിച്ചു. സാധാരണനില വീണ്ടെടുക്കാൻ പത്ത് മിനിറ്റെങ്കിലും വേണ്ടിവന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാതിരിക്കാൻ നിരവധി ഇടപെടലുകളുണ്ടായെന്ന് വി.സി സമ്മതിച്ചു. ആരിൽ നിന്നാണ് അദ്ദേഹത്തിന് നിർദേശം ലഭിച്ചതെന്ന് താനിപ്പോൾ പറയുന്നില്ല. താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു. എന്തുകൊണ്ടോ അദ്ദേഹവുമായി സംസാരിക്കാനായില്ല. മറ്റാരെയെങ്കിലും ചാൻസലറായി നിയമിക്കുന്നതിന് മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചത് ഇതുകൊണ്ടാണ്.
എഴുതാനറിയാത്ത വൈസ് ചാൻസലർ
സംസ്കൃത സർവകലാശാലാ വി.സിയാകാൻ 7അപേക്ഷകരുണ്ടായിരുന്നെങ്കിലും ആറുപേരെ അയോഗ്യരെന്നുപറഞ്ഞ് തള്ളി. ഒരു പേരാണ് സെർച്ച്കമ്മിറ്റി നിർദ്ദേശിച്ചത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ രാജൻ ഗുരുക്കളും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രനും ഉൾപ്പെട്ട സെർച്ച് കമ്മിറ്റി ആറ് സർവകലാശാലാ പ്രൊഫസർമാർക്ക് യോഗ്യതയില്ലെന്ന് പറയുമ്പോഴാണ് ,തെറ്റ് കൂടാതെ രണ്ട് വാക്യങ്ങൾ എഴുതാൻ കഴിയാത്ത വൈസ്ചാൻസലർ നമുക്കുള്ളത്. അഞ്ച് വർഷമായി കൗൺസിൽ വൈസ്‌ചെയർമാൻ ഉറങ്ങുകയായിരുന്നോ? ആറ് പ്രൊഫസർമാർ യോഗ്യതയില്ലാത്തവരാണെന്ന് പറയുമ്പോൾ സർവകലാശാലകളിലുള്ളത് ഏത് തരം പ്രൊഫസർമാരാണ്? സർവകലാശാലകളിൽ ഇടപെടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ ലഭിച്ചു. മുഖ്യമന്ത്രിക്ക് സമയം നൽകണമെന്ന് കരുതുന്നു. കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടെങ്കിൽ കാര്യങ്ങൾ വിശദീകരിക്കും.
കണ്ണൂർ വി.സി നിയമനം ചട്ട വിരുദ്ധം
കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ അഡ്വക്കേറ്റ് ജനറൽ തന്നെ തെറ്റിദ്ധരിപ്പിച്ചു. വി.സിക്ക് പുനർനിയമനം നൽകിയത് ചട്ടവിരുദ്ധമാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്തും എ.ജിയുടേതെന്ന് പറഞ്ഞ് ഹാജരാക്കിയ നിയമോപദേശവും ലഭിച്ചാൽ സർക്കാറിന്റെ തലവനായ താനത് പാലിക്കേണ്ടതല്ലേ? . പല വി.സി നിയമനങ്ങൾ താൻ നടത്തി. അതിനൊന്നും എ.ജിയുടെ ഉപദേശം ഇല്ലായിരുന്നല്ലോ. ഗവർണർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകില്ലെന്ന് പറയുന്ന എ.ജി ഇപ്പോഴും ഗവർണർ ഏൽപ്പിച്ച വിശ്വാസപ്രകാരമാണോ പദവിയിൽ തുടരുന്നത്?.. സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പു ലഭിച്ചാലേ ചാൻസലർ പദവി സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കൂ
ഉപരാഷ്ട്രപതി: ചിന്തിച്ചിട്ടില്ല
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചതായോ, മുന്നൊരുക്കം നടത്തിയതായോ തനിക്കറിയില്ല. താൻ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. സർക്കാരിൽ ഒരാളും തന്നെക്കുറിച്ച് പറയാൻ തയാറാകുന്നില്ല. പ്രതിപക്ഷം തന്നെ ആക്രമിക്കുന്നു. ഗവർണർ ഒരു പേര് നിർദ്ദേശിച്ചതും, വി.സി നിയമം ലംഘിച്ചതും അവർ പറയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |