തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ബില്ലടക്കം നിയമസഭ പാസാക്കിയ 11 ബില്ലുകൾ ഗവർണർ ഒപ്പിടാനായി രാജ്ഭവനിലേക്ക് അയയ്ക്കുന്നത് വൈകും. ബില്ലുകൾ നിയമസഭയുടെ നിയമനിർമ്മാണ വിഭാഗം പരിശോധിച്ച് നിയമ സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്. നിയമവകുപ്പിലെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിയമസഭയിലേക്ക് തിരിച്ചയയ്ക്കും. അക്ഷരത്തെറ്റുകളോ മറ്റ് പിഴവുകളോ ഇല്ലെന്നുറപ്പാക്കിയാവും അന്തിമ അച്ചടി.
ഇതിൽ ഏഴ് കോപ്പികളിൽ സ്പീക്കർ ഒപ്പിട്ട് അഞ്ചെണ്ണം വീണ്ടും നിയമവകുപ്പിലേക്ക് അയയ്ക്കും. സൈൻ മാനുവൽ എന്നാണിതിന് പേര്. ഇവ നിയമവകുപ്പിൽ നിന്ന് രാജ്ഭവനിലേക്ക് അയയ്ക്കും. സ്പീക്കറുടെ ഒപ്പിനു താഴെ ഗവർണർ ഒപ്പുവച്ചാലേ ബിൽ നിയമമാകൂ.
ഗവർണർ 5ന് വൈകിട്ടാണ് ഇനി തിരുവനന്തപുരത്ത് എത്തുന്നത്. ആറിന് മാത്രമാണ് ഏക പ്രവൃത്തിദിനം. പിന്നീട് തുടർച്ചയായി ഓണം അവധിയാണ്. ബില്ലുകളുടെ നിയമസാധുത അറിയാൻ ഗവർണർ നിയമോപദേശം തേടാനിടയുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗവർണറെ സന്ദർശിച്ച് ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് അഭ്യർത്ഥിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |