കൊച്ചി: കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷെർല ബീഗത്തെ അറസ്റ്റു ചെയ്ത് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. ഉത്തരവു നടപ്പാക്കിയെന്ന് ഷെർല ബീഗം അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
കോന്നി അട്ടച്ചാക്കൽ സ്വദേശി സുമാദേവി, അസറ്റ് ഹോംസ് എം.ഡി വി.സുനിൽ കുമാർ എന്നിവരാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇവരുടെ ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷയിൽ നഗരസഭാ സെക്രട്ടറി ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ജൂലായിൽ ഹൈക്കോടതി നൽകിയ ഉത്തരവു പാലിച്ചില്ലെന്നാണ് ആരോപണം.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സെക്രട്ടറി മാർച്ച് 14ന് ഹാജരാകാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ ഹർജിയിൽ കക്ഷി ചേർത്ത് സെക്രട്ടറിയെ അറസ്റ്റു ചെയ്തു ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയെന്ന് ഷെർല ബീഗം അറിയിച്ചപ്പോൾ, കോടതിയുടെ ഉത്തരവുകളിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായ മാർഗം തേടണമെന്നും ഉത്തരവു നടപ്പാക്കാതിരിക്കുകയല്ല വേണ്ടതെന്നും സിംഗിൾബെഞ്ച് പറഞ്ഞു. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |