തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ വീണ്ടും മാദ്ധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റം.മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ ഹാജരായ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടേയും ചിത്രം പകർത്തിയതിനാണ് കൈയേറ്റം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 അഭിഭാഷകർക്കെതിരെ കേസെടുത്തു. കൂടാതെ വഫയുടെ പരാതിയിൽ ചിത്രമെടുത്തതിന് മാദ്ധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തു.
സിറാജ് ദിനപത്രം ഫോട്ടോഗ്രാഫർ ടി.ശിവജി കുമാറിനെ കോടതി വളപ്പിൽ തടഞ്ഞുവെച്ച് മൊബൈലും തിരിച്ചറിയൽ കാർഡും തട്ടിയെടുത്തു. ശിവജിയെ പൊലീസ് എത്തി വഞ്ചിയൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അഭിഭാഷകർ സംഘടിച്ചെത്തി വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലും സംഘർഷം സൃഷ്ടിച്ചു.സ്റ്റേഷനിലെത്തിയ പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി.
സംഭവം ഇങ്ങനെ
ഉച്ചയോടെയാണ് ശ്രീറാം വെങ്കിട്ടരാമനും വഫയും ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായത്.പ്രതികൾ തിരികെയിറങ്ങുമ്പോൾ, ബഷീറിന്റെ സഹപ്രവർത്തകൻ കൂടിയായിരുന്ന ഫോട്ടോഗ്രാഫർ ശിവജി അവരുടെ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തി. മറ്റേതോ കേസിലെ പ്രതികളുമായി എത്തിയ സി.ഐ എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് ആക്രോശിച്ചു.ഇത് കേട്ട് അഭിഭാഷകർ സംഘടിച്ച് ആക്രമിക്കുകയായിരുന്നു.എടുത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. സംഭവം അറിഞ്ഞെത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും അസഭ്യവർഷം നടത്തി.വഞ്ചിയൂർ പൊലീസ് ഇരുവരെയും ജീപ്പിൽ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പിന്നാലെ, വഞ്ചിയൂർ സ്റ്റേഷനിൽ പൊലീസ് സാന്നിധ്യത്തിലും മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. കൂടുതൽ പൊലീസ് എത്തി തടയുകയായിരുന്നു. അഭിഭാഷകർക്കെതിരെ ഫോട്ടോഗ്രാഫർ ശിവജി വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോൺ പൊലീസ് ഇടപെട്ടാണ് തിരികെ വാങ്ങി നൽകിയത്. പത്രപ്രവർത്തക യൂണിയനും പൊലീസിൽ പരാതി നൽകി.
വഞ്ചിയൂർ കോടതി വളപ്പിൽ ഏതാനും വർഷം മുൻപ് ഉണ്ടായ തർക്കത്തെ തുടർന്ന് അഭിഭാഷകരുടെ ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
ബഷീർ കൊലപാതകം: ശ്രീറാമും വഫയും കോടതിയിൽ ഹാജരായി
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ നജീബും ഇന്നലെ രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി മിനി എസ്. ദാസിനു മുന്നിൽ ഹാജരായി.
പ്രതികൾക്കെതിരായ കുറ്റപത്രത്തിന്റെ നിയമ സാധുതയെ സംബന്ധിച്ചുളള പ്രാരംഭ വാദമാണ് ഇനി നടക്കാനുളളത്. വാദം പൂർത്തിയായ ശേഷം കുറ്റപത്രം നിലനിൽക്കുമെങ്കിൽ കോടതി വായിച്ച് കേൾപ്പിക്കും. പ്രാരംഭ വാദത്തിനായി കേസ് സെപ്തംബർ 24ന് പരിഗണിക്കും.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് വെളളയമ്പലം - മ്യൂസിയം റോഡിൽ ബഷീർ കൊല്ലപ്പെട്ടത്. അമിതമായി മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വഫയുടെ പ്രേരണയിൽ ശ്രീറാം അമിത വേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. പ്രതികൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |