തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് സീറ്റുകൾ നേടി ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുമെന്ന് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടു മുന്നണികൾ എന്നതിൽ നിന്ന് മൂന്ന് മുന്നണി സംവിധാനത്തിലേക്ക് സംസ്ഥാന രാഷ്ട്രീയം മാറുമെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയത്.ബി.ജെ.പിക്ക് മേൽക്കൈയുള്ള രാഷ്ട്രീയമാണ് രൂപപ്പെട്ടുവരുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്ത് കോൺഗ്രസിന് അടിതെറ്റും. സി.പി.എം സർക്കാരിനെതിരായ ജനവികാരം ശക്തമാണെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.
കേരളവും കർണാടകവും തമിഴ്നാടും ആന്ധ്രയും ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്നത് ബി.ജെ.പി ആയിരിക്കുമെന്ന് ജാവദേക്കർ പറഞ്ഞു.
എൻ.ഡി.എയുടെ വിജയം മുടക്കാൻ വലിയ ശ്രമമുണ്ടായി. ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്കെതിരെ നടന്ന വ്യക്തിഹത്യക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തുവെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തി.
ഇരു മുന്നണികളുടെയും വർഗീയ വിഭജന രാഷ്ടീയം തള്ളിയ ജനം മോദിയുടെ ഗ്യാരൻ്റി ഏറ്റെടുത്തു. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം കാഴ്ചവെയ്ക്കാൻ ബി.ജെ.പിക്കായി.വടകര ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും കോൺഗ്രസും സി.പി.എമ്മും വലിയ വർഗീയ പ്രചരണമാണ് നടത്തിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഇടതുമുന്നണി സർക്കാരിനെതിരായ വികാരം ബി.ജെ.പിക്ക് ഗുണം ചെയ്തുവെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ,വി.മുരളീധരൻ,എ.പി അബ്ദുള്ളക്കുട്ടി, ശോഭാസുരേന്ദ്രൻ തുടങ്ങിയ നേതാക്കളും നിയോജകമണ്ഡലം ചുമതലയുണ്ടായിരുന്ന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |