കൊച്ചി: കൊച്ചിയിൽ ഇന്നലെ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത ഭിന്നത. കൃഷ്ണദാസ് പക്ഷത്തിനെതിരെ ഔദ്യോഗിക വിഭാഗം രൂക്ഷ വിമർശനം നടത്തി. ബി.ജെ.പിയെ സമൂഹത്തിൽ പരിഹാസ്യമാക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സുരേന്ദ്രനെ പിന്തുണച്ച് അഞ്ച് പേരാണ് രൂക്ഷമായ വിമർശനം നടത്തിയത്.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഏകപക്ഷീയമായ നിലപാടാണ് സുരേന്ദ്രനും വി.മുരളീധരനും എം.ഗണേഷും സ്വീകരിച്ചതെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ തിരിച്ചടി. മെഡിക്കൽ കോഴ വിഷയത്തിൽ കൃഷ്ണദാസ് പക്ഷ നേതാക്കൾ കുടുങ്ങിയപ്പോൾ അവരെ പിന്തുണച്ച് ആദ്യം പത്രസമ്മേളനം നടത്തിയത് കെ.സുരേന്ദ്രനായിരുന്നുവെന്ന് ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ പാർട്ടിയെയും കെ.സുരേന്ദ്രനെയും സർക്കാർ വേട്ടയാടുമ്പോൾ അതിന് ചൂട്ട് പിടിക്കുകയാണ് ചിലരെന്നായിരുന്നു ഒരു നേതാവിന്റെ ആരോപണം. സ്വർണക്കടത്ത് കേസിന്റെയും ബംഗളൂരുമയക്ക് മരുന്ന് കേസിന്റെയും പേരിൽ സംസ്ഥാന സർക്കാർ പക തീർക്കാൻ സുരേന്ദ്രന്റെ മകനെപ്പോലും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ, അതിന് ചില നേതാക്കൾ പ്രചാരണം നൽകുകയാണെന്ന് ഒരു ഭാരവാഹി രോഷാകുലനായി പ്രതികരിച്ചു.
ഒരു വിഭാഗം നേതാക്കളെ മാറ്റിനിറുത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച്ചയുണ്ടായെന്നും വിമത വിഭാഗം തിരിച്ചടിച്ചു. താഴെത്തട്ടിൽ വരെ സംഘടനാ പ്രവർത്തനം ശക്തമാക്കാൻ പദ്ധതി തയ്യാറാക്കിയതായി ഒരു നേതാവ് പറഞ്ഞു.സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ സമരത്തിനും കോർ കമ്മിറ്റി യോഗം രൂപം നൽകി. കേന്ദ്ര മന്ത്രി വി.മുരളീധരൻ, സി.പി.രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എം.ഗണേഷ്, ജോർജ് കുര്യൻ, അഡ്വ.പി.സുധീർ, സി. കൃഷ്ണകുമാർ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കെ. സുരേന്ദ്രൻ പണം നൽകിയെന്ന് മൊഴിയിലും ആവർത്തിച്ച് കെ. സുന്ദര
കാസർകോട്: മഞ്ചേശ്വരത്ത് തനിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് പിന്മാറാൻ ബി ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രണ്ടു ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും കർണ്ണാടകത്തിൽ വൈൻ പാർലർ വാഗ്ദാനം ചെയ്തതെന്നും വെളിപ്പെടുത്തിയ എന്മകജെയിലെ കെ. സുന്ദര ഇന്നലെ പൊലീസിന് നൽകിയ മൊഴിയിലും അതാവർത്തിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ സുന്ദര നേരത്തേ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ വസ്തുതകൾ അതേപടി പറയുകയായിരുന്നു.
അതിനിടെ ബി. ജെ. പി പ്രവർത്തകർ വധഭീഷണി മുഴക്കുന്നുവെന്ന പരാതിയെ തുടർന്ന് സുന്ദരയ്ക്കും വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി.
ബന്ധുവിന്റെ വീട്ടിലായിരുന്ന സുന്ദരയെ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നാണ് കാസർകോട് ഡിവൈ. എസ്.പി പി. പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.
ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ വി. വി രമേശനും ബദിയടുക്ക സ്റ്റേഷനിൽ എത്തി മൊഴി നൽകി. മൊഴികൾ പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സുന്ദരയുടെ മൊഴി ഇങ്ങനെ
പണം നല്കാൻ എത്തിയ ബി ജെ പി സംഘത്തിൽ കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത യുവമോർച്ച മുൻ നേതാവ് സുനിൽ നായ്‌ക്ക് ഉണ്ടായിരുന്നു. കൂടാതെ തന്റെ വീടിനടുത്തുള്ള ബി. ജെ. പി നേതാവ് സുരേഷ് നായ്‌ക്ക്, അശോക് ഷെട്ടി എന്നിവരും ഉൾപ്പെടുന്ന സംഘം മാർച്ച് 21 നാണ് വീട്ടിലെത്തി പണം നൽകിയത്. അന്ന് തന്റെ വീട്ടിൽ വച്ച് സുനിൽ നായ്‌ക്ക് എടുത്ത ഫോട്ടോ അയാൾ തന്നെ ഫേസ് ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ ഫോണിൽ വിളിച്ചു കാര്യങ്ങൾ സംസാരിച്ച ശേഷമാണ് പണം നൽകിയത്. പണം നൽകിയ ശേഷവും സുരേന്ദ്രൻ ഫോണിൽ വിളിച്ചു വാഗ്ദാനങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകി. പണം നൽകുന്നതിന് മുമ്പ് പത്രിക പിൻവലിക്കണമെന്ന് ബി. ജെ. പി സംഘം ഭീഷണിപ്പെടുത്തിയിരുന്നു.വാർത്ത പുറത്തുവന്ന ശേഷം അമ്മയെ ഭീഷണിപ്പെടുത്തി പണം തന്നില്ലെന്ന് പറയിപ്പിക്കാനും ശ്രമിച്ചു.
കേസിൽ ചുമത്താവുന്ന കുറ്റങ്ങൾ
ഐ പി സി 171 ഇ , 171 ബി തിരഞ്ഞെടുപ്പ് ചട്ടലംഘനം, പണം നൽകി സ്വാധീനിക്കൽ എന്നീ വകുപ്പുകളിലാണ് പ്രാഥമിക അന്വേഷണം. ക്രിമിനൽ ഗൂഢാലോചന , സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ചേർത്ത് എഫ് ഐ ആർ ഇടുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |