കൊച്ചി: പാർട്ടിയുടെ സമസ്ത മേഖലകളെയും വിലയിരുത്തുന്ന അവലോകന യോഗങ്ങൾക്ക് ബി.ജെ.പിയിൽ തുടക്കമായി. ജില്ലകൾ തിരിച്ച് സംസ്ഥാന ഭാരവാഹികളും ജില്ലയുടെ ചുമതലയുള്ള പ്രഭാരിമാരുമാണ് പങ്കെടുക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം മോശമായതിനെത്തുടർന്ന്, ദേശീയ നേതാക്കൾ പങ്കെടുത്ത സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനമനുസരിച്ചാണിത്. ഒരു ജില്ലയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ മുഴുവൻ സംഘടനാ കാര്യങ്ങളും തുറന്ന് പറയാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പ്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയടക്കം പങ്കെടുക്കുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗം ഇവ ചർച്ച ചെയ്യും. കോർ കമ്മിറ്റി തീരുമാനമനുസരിച്ച് സംഘടനയ്ക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ മൂന്ന് ടേമിലായി പാർട്ടി ഭാരവാഹികളായിരുന്നവരും ഇത്തവണ പാർട്ടിയിൽ ചുമതലകളില്ലാത്തവരുമായ നേതാക്കളുമായും ചർച്ച നടത്തും. ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ, മോർച്ചകളുടെ ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റ് - ജനറൽ സെക്രട്ടറിമാർ എന്നിവരാണ് ആദ്യ ദിനത്തിൽ പങ്കെടുക്കുന്നത്. രണ്ടും,മൂന്നും ദിവസങ്ങളിൽ ജില്ലകളിലെ മൂന്ന് മണ്ഡലങ്ങൾ ചേർത്ത് യോഗങ്ങൾ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് - ജനറൽ സെക്രട്ടറിമാർ, മണ്ഡലം ഭാരവാഹികൾ, മുൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ വിലയിരുത്തും. സാമുദായിക സംഘടനകളിൽ നിന്ന് ലഭിച്ച പിന്തുണ വിലയിരുത്തും. പാർട്ടിയുടെ ചുമതല വഹിച്ചിരുന്നവരിൽ നിന്ന് ബോധപൂർവ്വമായ വീഴ്ച്ചകളുണ്ടായോയെന്നും പരിശോധിക്കും. പരാതികളുണ്ടെങ്കിൽ തെളിവെടുപ്പ് നടക്കും. അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനവും നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |