തൃശൂർ: രേഖകൾ അപൂർണമാണെന്നും ഹർജിക്കാരുടെയെല്ലാം ഒപ്പില്ലെന്നും ചൂണ്ടിക്കാട്ടി കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി മടക്കി. പിഴവുകൾ പരിഹരിച്ച് വീണ്ടും ഹർജി സമർപ്പിക്കാം. മൂന്നുപേർ ഒറ്റഹർജിയായി നൽകിയത് അംഗീകരിക്കാനാകില്ലെന്നും വ്യത്യസ്ത ഹർജികൾ നൽകണമെന്നും അതിൽ പ്രത്യേകം ഒപ്പിടണമെന്നും കോടതി നിർദ്ദേശിച്ചു.
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ സംഘം കണ്ടെടുത്ത 1.4 കോടി രൂപയും വാഹനവും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. പണം കൊടുത്തുവിട്ടയാളെന്ന് ധർമ്മരാജൻ വെളിപ്പെടുത്തിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ഡ്രൈവർ ഷംജീർ എന്നിവരാണ് മറ്റു ഹർജിക്കാർ.
കാറിൽ ഉണ്ടായിരുന്നത് ഡൽഹിയിൽ ബിസിനസ് ആവശ്യത്തിനുള്ള പണമായിരുന്നുവെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
ഹർജി വീണ്ടും ഫയൽ ചെയ്യാനാണ് തീരുമാനം. പുതിയ ഹർജി കിട്ടിയാൽ കോടതി അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന പണമാണെന്ന് ചൂണ്ടിക്കാട്ടിയാകും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |