തിരുവനന്തപുരം: ബിയർനിർമ്മാണത്തിന് പുതിയ നാല് സ്വകാര്യ ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസ് നിലനിൽക്കില്ലെന്നും തള്ളിക്കളയണമെന്നുമുള്ള സർക്കാർ വാദം കോടതി തള്ളി.
ഹർജിക്കാരനായ രമേശ് ചെന്നിത്തലയുടെ ആവശ്യ പ്രകാരം നികുതി വകുപ്പിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും ബ്രൂവറി അഴിമതിയുടെ ഫയലുകൾ വിളിച്ചു വരുത്താനും എൽ.ഡി. എഫ് കൺവീനർ ഇ. പി. ജയരാജൻ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാനും പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ അനുമതി നൽകി. കേസ് ജൂലായ് 18 ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ പിണറായി സർക്കാരാണ് ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാൻ അനുമതി നൽകിയത്. അബ്കാരി നിയമത്തിന് വിരുദ്ധമാണെന്ന ആരോപണം ഉയർന്നതോടെ ഉത്തരവ് സർക്കാർ റദ്ദാക്കി. അതോടെ കേസ് നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇതാണ് കോടതി തള്ളിയത്.
ആരോപണങ്ങൾ ഹർജിക്കാരന് തെളിയിക്കാൻ കഴിയാതെ വന്നാലേ ഹർജി തളളാനാവൂ എന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ ഭാഗം കേൾക്കണം.രേഖകൾ വിളിച്ചു വരുത്താനും സാക്ഷികളെ വിസ്തരിക്കാനും കോടതിക്ക് അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
എറണാകുളത്തെ പവർ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ്, തൃശ്ശൂർ ശ്രീചക്രാ ഡിസ്റ്റിലറീസ്, കണ്ണൂർ ശ്രീധരൻ ബ്രുവറീസ് ആൻഡ് ഡിസ്റ്റിലറീസ് എന്നിവ അനുവദിച്ചതിൽ സ്വജന പക്ഷപാതവും അഴിമതിയും ഉണ്ടെന്നാണ് ചെന്നിത്തലയുടെ ഹർജി.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് തുടങ്ങിയവരാണ് എതിർകക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |