SignIn
Kerala Kaumudi Online
Thursday, 25 April 2024 12.26 AM IST

തുടർ ഭരണത്തിന്റെ കന്നിയാണ്ട് : ആദ്യ പരീക്ഷണമായി തൃക്കാക്കര

cabinet

തിരുവനന്തപുരം: വികസന സ്വപ്നങ്ങളുടെയും, വിവാദങ്ങളുടെയും ചിറകിലേറി രണ്ടാം പിണറായി സർക്കാർ ആദ്യ വർഷം പിന്നിടുന്നു.

നാല്പത് വർഷത്തിനിടെ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവർഷം മേയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങ് തൊട്ട് തുടങ്ങിയ വിവാദങ്ങൾ സിൽവർലൈൻ കല്ലിടലിൽ തട്ടി നിൽക്കുന്ന സർക്കാരിന്റെ ആദ്യ പരീക്ഷണമാവുകയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. ഈ പരീക്ഷ വിജയിച്ച് നിയമസഭയിലെ അംഗസംഖ്യ നൂറിലേക്കുയർത്താനുള്ള കഠിനാദ്ധ്വാനത്തിലാണ് എൽ.ഡി.എഫ്. സിറ്റിംഗ് സീറ്റായ തൃക്കാക്കര നില നിറുത്താനുള്ള അഭിമാന പോരാട്ടത്തിൽ യു.ഡി.എഫും.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടൻ പൊട്ടിപ്പുറപ്പെട്ടതായിരുന്നു വയനാട്ടിലെ മുട്ടിൽ മരം മുറിക്കേസ്. ഒന്നാം പിണറായി ഭരണകാലത്തെ റവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായി സംരക്ഷിത മരങ്ങൾ മുറിച്ചു മാറ്റിയെന്ന കേസ് പ്രതിപക്ഷം ആയുധമാക്കി. എന്നാൽ, ആരോപണങ്ങളെ ഗൗനിക്കാതിരിക്കുകയെന്ന തന്ത്രമാണ് സർക്കാർ പയറ്റിയത്.

പൊലീസിന്റെ വീഴ്ചകളാണ് ഒന്നാം പിണറായി ഭരണകാലത്ത് ഏറെ പഴി കേൾപ്പിച്ചതെങ്കിൽ, തുടർ ഭരണത്തിൽ വില്ലനായത് ക്രമസമാധാനപാലനത്തിലെ വീഴ്ചകളാണ്. ഗുണ്ടാ ആക്രമണങ്ങളും വർഗീയസ്വഭാവമുള്ള കൊലപാതകപരമ്പരകളുമെല്ലാം സർക്കാരിന്റെ ഉറക്കം കെടുത്തി. കണ്ണൂർ സർവകലാശാലാ വി.സിയുടെ പുനർനിയമനത്തിലടക്കം ഗവർണറും സർക്കാരും കൊമ്പുകോർത്തു. രാജ്ഭവനിലെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഒളിയമ്പിൽ മുറിവേറ്റ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ചത് സർക്കാരിനെ മുൾമുനയിലാക്കി. മുല്ലപ്പെരിയാറിൽ മരംമുറിക്ക് തമിഴ്നാടിന് കേരളം അനുമതി നൽകിയെന്ന വിവാദവും കത്തിക്കയറി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓർഡിനൻസിനെതിരെ സി.പി.ഐ നേർക്കുനേർ വന്നത് സർക്കാരിന് വെല്ലുവിളിയായി. കണ്ണൂർ വി.സി പുനർനിയമന വിവാദത്തിലും സി.പി.ഐയിൽ നിന്ന് ഭിന്നസ്വരമുയർന്നു.

സിൽവർലൈനിനായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ സർക്കാരിനെ വല്ലാതെ വലച്ചു. മുന്നണി ഒറ്റക്കെട്ടായാണ് പദ്ധതിക്കായി പ്രതിരോധം ചമച്ചതെങ്കിലും, പ്രതിഷേധങ്ങളെച്ചൊല്ലി പാർട്ടികൾക്കകത്ത് ആശങ്കകളുയർന്നു. ഒടുവിൽ, തർക്കസ്ഥലങ്ങളിലെ കല്ലിടലിൽ നിന്ന് സർക്കാരിന് പിന്മാറേണ്ടി വന്നു. കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും ഭരണാനുകൂല ട്രേഡ് യൂണിയനുകൾ മാനേജ്മെന്റുമായി കൊമ്പുകോർത്തതായിരുന്നു മറ്റൊരു തലവേദന. കെ.എസ്.ആർ.ടി.സിയിലെ ശമ്പളമില്ലാ മുറവിളിയും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ നിറം കെടുത്തി.

ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലും ഒന്നാം വാർഷികത്തിന് പതിനേഴായിരത്തിൽപ്പരം കോടിയുടെ 1557 നൂറുദിന കർമ്മപരിപാടികളുമായി മുന്നോട്ടാണ് സർക്കാർ. ലൈഫ്ഭവന പദ്ധതിയും പട്ടയ വിതരണവുമെല്ലാം നേട്ടമായി ഉയർത്തിക്കാട്ടുന്നു. അതിദരിദ്രരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് പുറമേ, വിജ്ഞാനാധിഷ്ഠിത തൊഴിൽ പോർട്ടലിൽ ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് വേദിയൊരുക്കുന്ന ദൗത്യവും പൂർത്തിയാക്കി. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയത് മറ്റൊരു നേട്ടം.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ പ്രതിപക്ഷത്തിന്റെ ആദ്യവർഷവും ഉൾപ്പാർട്ടി പോരിൽ സമ്പന്നമായി. നിയമസഭയിൽ സർക്കാരിന് ശക്തമായ വെല്ലുവിളി ഉയർത്തുമ്പോഴും, പുറത്ത് പ്രതിഷേധങ്ങൾക്ക് സംഘടിത നേതൃത്വത്തിന്റെ അഭാവം നിഴലിച്ചു. എന്നാൽ, സിൽവർലൈനിൽ ജനകീയ പ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കുന്നതിൽ പ്രതിപക്ഷം വിജയം കണ്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.