കൊച്ചി:ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി. ബി. ഐ രണ്ടാഴ്ചയ്ക്കകം എറണാകുളം സി.ജെ.എം കോടതിയിലോ തിരുവനന്തപുരം സി.ബി.ഐ കോടതിയിലോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.
ശാസ്‌ത്രജ്ഞൻ നമ്പിനാരായണനെ കേസിൽ കുടുക്കിയ മുൻ പൊലീസ് ഓഫീസർമാരുടെ പങ്ക് അന്വേഷിച്ച ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിഷന്റെ റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതി ഏപ്രിൽ 15ന് ഉത്തരവിട്ടത്.
റിപ്പോർട്ട് പഠിച്ച ശേഷം, അന്വേഷണം ഏതെങ്കിലും യൂണിറ്റിന് കൈമാറണോ അതോ ഡൽഹിയിലെ പ്രത്യേക കുറ്റാന്വേഷണ സംഘത്തിന് നൽകണോയെന്ന് തീരുമാനിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ രഹസ്യമായിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശമുള്ളതിനാൽ അന്വേഷണ വിഷയങ്ങൾ എഫ്.ഐ.ആറിലൂടെ മാത്രമേ പുറത്തു വരൂ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള ഗൂഢാലോചന, വ്യാജ തെളിവുകൾ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കാം.
കേസിന്റെ വഴി
ചാരക്കേസിൽ തെളിവുകളില്ലെന്നും കള്ളക്കേസാണെന്നും സി.ബി.ഐ നൽകിയ റിപ്പോർട്ട് 1996 മേയ് രണ്ടിന് എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചു. അതിൽ തൃപ്തിവരാത്ത സർക്കാർ കേസന്വേഷണത്തിന് സി.ബി.ഐക്ക് അനുമതി നൽകിയ വിജ്ഞാപനം പിൻവലിച്ച് പൊലീസ് പുനരന്വേഷണം നടത്തണമെന്ന് 1996 ജൂൺ 27 ന് വിജ്ഞാപനമിറക്കി. ഇത് സുപ്രീം കോടതി റദ്ദാക്കി. അതിനുശേഷവും കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ല. കുറ്റക്കാർക്കെതിരെ നടപടി വേണ്ടെന്ന് 2011 ജൂൺ 29 ന് സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെ നമ്പി നാരായണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾബെഞ്ച് സർക്കാരിന്റെ ഉത്തരവു റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് സർക്കാർ നിലപാട് ശരിവച്ചു. തുടർന്ന് നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്തംബർ 14 നാണ് സുപ്രീം കോടതി ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിഷനെ നിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |