കൊച്ചി: സോളാർ പദ്ധതിക്ക് സഹായം വാഗ്‌ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്‌തെന്ന പരാതിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, അടൂർ പ്രകാശ് തുടങ്ങിയവർക്കെതിരെ അന്വേഷണം നടത്താൻ സി.ബി.ഐക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകി. ചാണ്ടി ഉമ്മനുമായി ചേർന്ന് ഒരു കമ്പനി ഉണ്ടാക്കണമെന്നും ബന്ധുക്കളിൽ ചിലരെ അതിന്റെ പ്രൊമോട്ടർമാരാക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായി ഹർജിക്കാരി ആരോപിക്കുന്നു. സോളാർ പദ്ധതിക്ക് സഹായം വാഗ്‌ദാനം ചെയ്ത് ഡൽഹിയിലെ സഹായി തോമസ് കുരുവിള, ചാണ്ടി ഉമ്മൻ എന്നിവർ മുഖേന ഉമ്മൻചാണ്ടി രണ്ടു ഘട്ടമായി 1.90 കോടി രൂപ കൈപ്പറ്റിയിട്ടും സഹായിച്ചില്ല. പി.സി. വിഷ്‌ണുനാഥ്, ബെന്നി ബഹനാൻ, യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന എസ്.എസ്. പളനി മാണിക്യം തുടങ്ങിയവരും പണം വാങ്ങി.
തട്ടിപ്പുകേസിൽ താൻ അറസ്റ്റിലായശേഷം നടത്തിയ റെയ്‌ഡിൽ ആറു മൊബൈൽ ഫോണുകളും രണ്ടു ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഇതിൽ ഒരു ലാപ്ടോപ്പും രണ്ടു മൊബൈലുകളും മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. ഈ സമയത്ത് തന്റെ അശ്ളീല വീഡിയോ വ്യാപകമായി പ്രചരിച്ചു. തന്നെ തട്ടിപ്പുകാരിയായി ചിത്രീകരിക്കാനും പ്രമുഖരായ നേതാക്കൾക്കെതിരെ പരാതി പറയാതിരിക്കാനുമാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു.
ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ മാത്രമാണ് സി.ബി.ഐ ഇതുവരെ അന്വേഷണം നടത്തിയത്. കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യം, മോൻസ് ജോസഫ്, എം.കെ. രാഘവൻ, ജോസ്.കെ. മാണി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഡി.ജി.പിമാരായ പദ്‌മകുമാർ, എം.ആർ. അജിത് കുമാർ, എസ്.പി കെ. ഹരികൃഷ്‌ണൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |