കോട്ടയം: ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് പുതിയ ഡി.സി.സി അദ്ധ്യക്ഷൻ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണച്ചടങ്ങ് കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിനെതിരായ എ,ഐ ഗ്രൂപ്പുകളുടെ വെല്ലുവിളി ഉയർത്തലായി.
പാർട്ടി നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചു. കെ.സി. ജോസഫും രൂക്ഷ വിമർശനമുയർത്തി. എ ഗ്രൂപ്പിൽ നിന്നകന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാകട്ടെ, വിവാദ പരാമർശനത്തിനൊരുങ്ങിയില്ല. ഉമ്മൻചാണ്ടിയുടെ അസാന്നിദ്ധ്യവും ശ്രദ്ധേയമായി.
'കോൺഗ്രസിനെ കേരളത്തിൽ തിരികെ കൊണ്ടുവന്നത് ഞാനും ഉമ്മൻ ചാണ്ടിയും ചേർന്നാണ്. എന്നോടൊന്നും ആലോചിക്കേണ്ട. ഞാനീ പാർട്ടിയിലെ നാലണ മെമ്പറാണിപ്പോൾ. ഉമ്മൻചാണ്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും, വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തോട് ആലോചിക്കേണ്ട ബാദ്ധ്യത എല്ലാവർക്കുമുണ്ട്. കേരളത്തിലെ മുഴുവൻ പ്രവർത്തകരുടെയും വികാരമായ ഉമ്മൻചാണ്ടിയെ മാറ്റി നിറുത്തരുത്. ഇത് റിലേ മത്സരമൊന്നുമല്ല. കെ. കരുണാകരനും മുരളീധരനും കോൺഗ്രസ് വിട്ടുപോയ സമയത്താണ് ഞാൻ കെ.പി.സി.സി പ്രസിഡന്റാകുന്നത്. അന്ന് ഉമ്മൻചാണ്ടി പാർലമെന്ററി പാർട്ടി നേതാവാണ്. 17 വർഷം ഒന്നിച്ചിരുന്നപ്പോൾ മൂന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിലും, ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും 5 നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചു. പാർട്ടി വിട്ടുപോയ ലീഡറെയും മുരളീധരനെയും തിരികെ കൊണ്ടുവന്നു. അന്നാരോടും ഞങ്ങൾ ധാർഷ്ട്യം കാണിച്ചില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം പാർട്ടി താത്പര്യത്തിനാണ് പ്രാധാന്യം നൽകിയത് '- ചെന്നിത്തല പറഞ്ഞു.
താൻ മുതിർന്ന നേതാവാണെന്ന കെ.സുധാകരന്റെ പരാമർശത്തെയും ,പാർട്ടിയിലെ അച്ചടക്ക നടപടികളെയും ചെന്നിത്തല പരിഹസിച്ചു. 'ഞാൻ മുതിർന്ന നേതാവല്ല. 63 വയസാകുന്നതേയുള്ളൂ 74 ഉം 75ഉം വയസുള്ളവർ എന്നെ മാറ്റി നിറുത്താൻ നോക്കുന്നു.പാർട്ടി അച്ചടക്കത്തെപ്പറ്റി ഇപ്പോൾ ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. മുൻകാലപ്രാബല്യത്തോടെയാണ് അച്ചടക്കമെങ്കിൽ എത്ര പേർ പാർട്ടിയിലുണ്ടാകുമായിരുന്നു ?-ചെന്നിത്തല ചോദിച്ചു.
ഇരട്ടത്താപ്പെന്ന് കെ.സി. ജോസഫ്
പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം നടത്തിയിട്ടും, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചെന്നിത്തല പലർക്കും ആരുമല്ലാതായെന്ന് കെ.സി.ജോസഫ് പറഞ്ഞു.പിണറായി സർക്കാരിനെ മുൾമുനയിൽ നിറുത്തിയ നേതാവാണ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടി വിടണമെന്ന് പറഞ്ഞ രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം ചോദിച്ചില്ല. അച്ചടക്കം വൺ വേ ട്രാഫിക് ആകരുത്. ഉമ്മൻചാണ്ടിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ബോധപൂർവമായ ആക്രമണമുണ്ടായി. ശത്രുക്കളല്ല, പണം കൊടുത്ത് ചിലരുടെ ഏജന്റുമാർ നടത്തിയ ആക്രമണമാണ്. ഇതിനെ പാർട്ടി എതിർത്തില്ല. ആർക്കെതിരെയും വിശദീകരണം ചോദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെന്നിത്തലയെ തള്ളി പി.ടി. തോമസ്
ഉമ്മൻചാണ്ടിയെ അവഗണിക്കുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. ഒരു നേതാവിനെയും അവഗണിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം നേതാക്കളുമായി ചർച്ച ചെയ്ത് പരിഹരിക്കും. ചർച്ച ചെയ്താൽ പരിഹരിക്കപ്പെടാത്ത ഒരു വിഷയവും കേരളത്തിലില്ല. ഇതുസംബന്ധിച്ച പരസ്യ വിവാദത്തിന് ഈ ഘട്ടത്തിൽ ആരും തയ്യാറല്ല. അങ്ങനെയൊരു തീരുമാനം കെ.പി.സി.സി എടുത്തിട്ടുണ്ട്. പ്രശ്നങ്ങളൊന്നും കേരളത്തിലെ കോൺഗ്രസിലുണ്ടാകില്ല.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |