തിരുവനന്തപുരം: രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും, 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെക്കുറിച്ച് വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെയും, പിന്നാലെ വന്ന പ്രതികരണങ്ങളെയും പറ്റി ഒന്നും പറയാനില്ല. കോൺഗ്രസ് നേതൃത്വത്തിന് അവരുടേതായ നിലപാടെടുക്കാം. തത്കാലം താൻ ഇക്കാര്യത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല. തുടങ്ങിവച്ച പുസ്തകരചന പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ചെറിയാൻ കേരളകൗമുദിയോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: '
ബാല്യം മുതൽ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയെയും ഉമ്മൻചാണ്ടിയെയും വർഷങ്ങൾക്കു മുമ്പു തന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ആത്മബന്ധമുള്ള ജ്യേഷ്ഠ സഹോദരന്മാരാണ്. കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദുഃഖമുണ്ടെന്ന് കേന്ദ്ര മന്ത്രിയായിരിക്കെ എ.കെ. ആന്റണി കെ.ടി ഡി.സിയുടെ ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്. ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും, പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിലും നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷികത്തിൽ ഒരഭിമുഖത്തിൽ ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
അര നൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സി.പി.എമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മതസമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളുണ്ട്. ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണംവരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിച്ചിട്ടില്ല. 1976 മുതൽ 1982 വരെ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. വീക്ഷണത്തിൽ ചില വേളകളിൽ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |