തിരുവനന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയോട് വിയോജിച്ച് രമേശ് ചെന്നിത്തലയും ഗ്രൂപ്പുകളുടെ അതിസമ്മർദ്ദത്തിൽ അകപ്പെട്ട് താൻ നിസഹായനായിപ്പോയെന്ന് ചൂണ്ടിക്കാട്ടി രാജി സന്നദ്ധത അറിയിച്ച് കെ.പി. സി. സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കയച്ച കത്തുകൾ പാർട്ടിയെ വിവാദത്തിൽ വീഴ്ത്തി.
തന്നെ ഇരുട്ടിൽ നിറുത്തി ഹൈക്കമാൻഡ് പുതിയ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തെന്നാണ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ.
തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് ഉമ്മൻ ചാണ്ടിയുടെ സമിതിയെ നിയോഗിച്ചത് ഹിന്ദുവോട്ടുകളെ അകറ്റിയെന്ന പരാമർശം ചെന്നിത്തലയുടെ കത്തിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ വിവാദത്തിന് മൂർച്ച കൂട്ടി. ഇത് വ്യാജമാണെന്നാണ് രമേശുമായി ബന്ധപ്പെട്ടവർ പറയുന്നത് എല്ലാം അറിയാവുന്ന രമേശ് ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണസമിതി രൂപീകരിക്കാൻ തീരുമാനിക്കുമ്പോൾ അങ്ങനെയൊരു സമിതി ആവശ്യമില്ലെന്ന ചർച്ച നടന്നതായും അദ്ദേഹം പറഞ്ഞു.
നിയമസഭാകക്ഷിയിൽ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും അപമാനിച്ച് പുറത്താക്കിയെന്നാണ് ചെന്നിത്തലയുടെ കത്തിലെന്നാണ് റിപ്പോർട്ട്. പുതിയ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശേഷം സോണിയാ ഗാന്ധിയോട് 20 മിനിറ്റിലേറെ ഫോണിൽ രമേശ് സംസാരിച്ചിരുന്നു. കത്തിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ രമേശ് തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.
സംഘടനാദൗർബല്യമാണ് പരാജയ കാരണമെന്ന് അശോക് ചവാൻ സമിതി മുമ്പാകെ രമേശ് വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി നേതൃത്വത്തെ പഴിചാരിയെന്ന വിമർശനം ഉയർന്നതോടെ അദ്ദേഹം മുല്ലപ്പള്ളിയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും ചർച്ചയായിരുന്നു.
പുതിയ പ്രസിഡന്റിന് തടയിടാനും എ-ഐ സഖ്യം ?
കെ.പി.സി.സി അദ്ധ്യക്ഷനായും പുതിയൊരാൾ വരുന്നത് തടയാൻ ഇരുഗ്രൂപ്പുകളും ഒന്നിക്കുന്നതായാണ് സൂചനകൾ.പ്രതിപക്ഷ നേതാവായി രമേശിനെ പിന്തുണയ്ക്കാൻ ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും തീരുമാനിച്ചിരുന്നെങ്കിലും ഫലിച്ചില്ല.
രണ്ട് ദശാബ്ദങ്ങളായി എ, ഐ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന ഇരുനേതാക്കളും നിർണായക സന്ധിയിൽ ഒരുമിക്കുന്നുവെന്ന പ്രതീതിക്കിടെ
പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ആദ്യം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും മൂന്ന് എ.ഐ.സി.സി.സി സെക്രട്ടറിമാരും വരുന്നുണ്ട്. അവരുടെ ചർച്ചകളിലായിരിക്കും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |