തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന പിന്നാക്ക സമുദായ അവഗണനയ്ക്ക് മാറ്റം വരുത്താനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമം ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഒരളവ് വരെ വിജയിച്ചെങ്കിലും, പട്ടിക വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും പ്രസിഡന്റാക്കാൻ കഴിയാത്തത് കല്ലുകടിയായി. വനിത പ്രാതിനിദ്ധ്യവും ഗ്രൂപ്പ് സമ്മർദ്ദങ്ങൾ മുറുകിയതോടെ നഷ്ടപ്പെട്ടു.
പുതിയ പട്ടികയിൽ ക്രിസ്ത്യൻ സമുദായത്തിനാണ് മുൻതൂക്കം -5 പേർ. (സി.പി.മാത്യു-ഇടുക്കി, ജോസ് വള്ളൂർ-തൃശൂർ,എൻ.ഡി.അപ്പച്ചൻ-വയനാട്,വി.എസ്. ജോയ് -മലപ്പുറം, മാർട്ടിൻ ജോർജ്-കണ്ണൂർ). കാലാവധി കഴിയുന്ന ഡി.സി.സികളിൽ 4 പ്രസിഡന്റുമാരാണ് സമുദായത്തിനുണ്ടായിരുന്നത്. ഈഴവ സമുദായ പ്രാതിനിദ്ധ്യം മൂന്നിൽ നിന്ന് നാലായി ഉയർന്നു (പി.രാജേന്ദ്ര പ്രസാദ്-കൊല്ലം, സതീഷ് കൊച്ചുപറമ്പിൽ -പത്തനംതിട്ട,നാട്ടകം സുരേഷ്-കോട്ടയം,എ.തങ്കപ്പൻ-പാലക്കാട്). നായർ സമുദായത്തിൽ മൂന്ന് പേരുടെ എണ്ണം തുടരും (പാലോട് രവി-തിരുവനന്തപുരം,ബി.ബാബു പ്രസാദ്-ആലപ്പുഴ, കെ.പ്രവീൺ കുമാർ -കോഴിക്കോട്). മുഹമ്മദ് ഷിയാസ്(എറണാകുളം), പി.കെ.ഫൈസൽ (കാസർകോട്) എന്നിവരാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ.
ഗ്രൂപ്പുകളുടെ കടുത്ത എതിർപ്പുകൾക്കിടയിലും കൊല്ലത്ത് പി.രാജേന്ദ്ര പ്രസാദിന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെയും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലിന് മുതിർന്ന നേതാവ് പ്രൊഫ.പി.ജെ.കുര്യന്റെയും ഉറച്ച പിന്തുണ സഹായകമായി. കോട്ടയത്ത് ഉമ്മൻചാണ്ടി നൽകിയ ലിസ്റ്റിലെ ഒന്നാം പേരുകാരനായ ഫിൽസൺ മാത്യൂസാണ് അവസാന സാദ്ധ്യത പട്ടികയിലുണ്ടായിരുന്നത്. എന്നാൽ കെ.സുധാകരന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പിന്തുണയോടെ രണ്ടാം പേരുകാരനായ നാട്ടകം സുരേഷിന് നറുക്ക് വീണു. അതോടെ സമുദായ സമവാക്യം തെറ്റാതിരിക്കാൻ ഇടുക്കിയിൽ സാദ്ധ്യത പട്ടികയിലുണ്ടായിരുന്ന ഈഴവ സമുദായത്തിലെ കെ.എസ് അശോകനെ മാറ്റി സി.പി.മാത്യുവിനെ പ്രസിഡന്റാക്കി.
പാലക്കാട്ട് മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥിന്റെ പേരുയർന്നെങ്കിലും മലബാറിൽ ഈഴവപ്രാതിനിദ്ധ്യമുണ്ടാകണമെന്ന് വാദിച്ചത് വി.ഡി.സതീശനാണ്. അങ്ങനെ എ. തങ്കപ്പനെത്തി. തിരുവനന്തപുരത്ത് ഉറച്ച എ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന പാലോട് രവിക്ക് തുണയായതും വി.ഡി.സതീശന്റെ പിൻബലമാണ്.
ദളിത്, വനിത: ഉള്ളതും പോയി
നിലവിൽ കൊല്ലത്ത് ബിന്ദു കൃഷ്ണയിലൂടെ വനിതകൾക്കും, വയനാട്ടിൽ ഐ.സി ബാലകൃഷ്ണനിലൂടെ പട്ടിക വിഭാഗത്തിനും പ്രാതിനിദ്ധ്യമുണ്ടായിരുന്നു. ഇത് രണ്ടും നഷ്ടമായി. കോൺഗ്രസ് സംഘടനാ പദവികളിൽ പിന്നാക്കക്കാർക്കൊപ്പം പട്ടിക വിഭാഗങ്ങൾക്കും കടുത്ത അവഗണനയാണെന്ന ആക്ഷേപങ്ങൾക്കിടെയാണിത്. നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വർഗക്കാർക്ക് സംവരണംചെയ്യപ്പെട്ട 16 സീറ്റുകളിൽ 14 ലും വിജയം എൽ.ഡി.എഫിനായിരുന്നു. യു.ഡി.എഫ് വിജയം രണ്ട് സീറ്റിൽ ഒതുങ്ങി.
അതേസമയം, പട്ടിക വിഭാഗങ്ങൾക്കും വനിതകൾക്കും കെ.പി.സി.സി, ഡി.സി.സി ഭാരവാഹി
പട്ടികയിൽ അർഹമായ പരിഗണന നൽകുമെന്നാണ് നേതൃത്വത്തിന്റെ ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |