തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ നാർക്കോട്ടിക് ജിഹാദ് പ്രസംഗത്തിന് ശേഷം ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്കിടയിൽ ഉടലെടുത്ത അസ്വസ്ഥതകൾ നീക്കി പരസ്പര വിശ്വാസം ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. അതേ സമയം, വിഷയം നിർവീര്യമാക്കി സമുദായങ്ങളിലെ മുറിവുണക്കാൻ ജാഗ്രത പുലർത്തുന്ന സർക്കാരും സി.പി.എമ്മും, സർവ്വകക്ഷി യോഗം പോലും വിഭാഗീയത വളർത്താൻ അവസരമൊരുക്കലാകുമെന്ന് കരുതുന്നു.
ബിഷപ്പിനെ പിന്തുണച്ചും മറ്റും സംഘപരിവാർ നേതൃത്വത്തിലുള്ളവർ നടത്തുന്ന പ്രതികരണങ്ങൾ മുസ്ലിം സമുദായത്തെ പ്രകോപിപ്പിച്ച് വിഭാഗീയത വളർത്താനാണെന്ന വിലയിരുത്തലിലാണ് സി.പി.എം. ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ ആദ്യമേ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും, കത്തോലിക്കാ സഭാ നേതൃത്വത്തെ പിണക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം സമുദായത്തെയും ഒരളവു വരെ ആശ്വസിപ്പിക്കുന്നതായെങ്കിലും, മന്ത്രി വി.എൻ. വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനവും അതിന് ശേഷം ബിഷപ്പിനെ പുകഴ്ത്തി നടത്തിയ പ്രതികരണവും മുസ്ലിം മത നേതാക്കളെ വീണ്ടും പ്രകോപിപ്പിച്ചിട്ടുണ്ട്. വിദ്വേഷം പടർത്തുന്ന പ്രസംഗമാണ് ബിഷപ്പിൽ നിന്നുണ്ടായതെന്ന വിലയിരുത്തൽ ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നടക്കം ഉണ്ടാകുമ്പോഴാണിത് എന്നാൽ ,മന്ത്രിയുടെ പരാമർശം കോട്ടയത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് സി.പി.എം കാണുന്നത്.
സർവ്വകക്ഷി സമാധാന യോഗങ്ങൾ നേരിട്ട് വിളിക്കുന്നില്ലെങ്കിലും ഇന്നലെ തിരുവനന്തപുരത്ത് കർദ്ദിനാൾ മാർ ക്ലീമിസ് മുൻകൈയെടുത്ത് നടത്തിയ മതസൗഹാർദ്ദ സമ്മേളനം സർക്കാരിന്റെ ആശീർവാദത്തോടെയാണെന്നാണ് സൂചന. സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വർഗ്ഗീയതയ്ക്ക് വളമിട്ടു കൊടുക്കുന്ന വിഷലിപ്ത പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും സർക്കാർ പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വിഭാഗീയതയുടെ ചെറിയ കനൽ പോലും എങ്ങും എരിയാതിരിക്കാനുള്ള ജാഗ്രത പുലർത്താനാണ് തീരുമാനം.
മതമൈത്രിയും സമുദായസൗഹാർദ്ദവും ഊട്ടിയുറപ്പിച്ച് വിവിധ സമുദായങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ലക്ഷ്യം. ഇക്കാര്യത്തിൽ,മുമ്പ് കെ. കരുണാകരൻ പ്രകടമാക്കിയ വൈദഗ്ദ്ധ്യം കോൺഗ്രസിലെ പുതിയ നേതൃത്വവും പരീക്ഷിക്കുന്നു. സമുദായ നേതാക്കളുടെ വിശാലമായ യോഗം കൊച്ചിയിൽ ഉടൻ വിളിച്ചു ചേർക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഇതിനായി വിവിധ സമുദായ നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. സാംസ്കാരിക രംഗത്തെ പ്രമുഖരെ ഇടപെടുവിച്ച് വിഷയത്തിന്റെ മാനം ഉയർത്താനുള്ള ശ്രമവും പ്രതിപക്ഷ നേതാവ് നടത്തുന്നുണ്ട്.
സർക്കാർ സർവകക്ഷിയോഗം വിളിക്കണം: കെ. സുരേന്ദ്രൻ
തിരൂർ: പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പ്രശ്നം മൂടിവച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഷപ്പ് പറഞ്ഞകാര്യങ്ങൾ തമസ്ക്കരിക്കാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കുന്ന കോൺഗ്രസ് പാലാ ബിഷപ്പ് പറഞ്ഞതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്.
മതംമാറ്റത്തിന് ഇരയായി തിരിച്ചെത്തിയ 50 ഓളം യുവതികൾ ബാലരാമപുരത്തുണ്ട്. സംസ്ഥാനത്ത് മതതീവ്രവാദത്തിന് ഇരയായ ആയിരക്കണക്കിന് യുവതികളുണ്ട്. നാർക്കോട്ടിക് ജിഹാദ്, ലൗജിഹാദ് എന്നീ ആശങ്കകളോട് ഇരുമുന്നണികളുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഒരുവശത്ത് മന്ത്രി വാസവനെ ബിഷപ്പിനെ കാണാൻ അയയ്ക്കുകയും മറുവശത്ത് തീവ്രവാദ ശക്തികളുമായി സഖ്യത്തിലാകുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കോൺഗ്രസ് മതസൗഹാർദ്ദ യോഗം വിളിക്കുന്നത് മതമൗലികവാദികളെ സംരക്ഷിക്കാനാണ്. ബി.ജെ.പി ആദ്യം മുതൽ പറയുന്ന വസ്തുത അനുഭവത്തിൽ വന്നതുകൊണ്ടാണ് ബിഷപ്പ് തുറന്നു പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇടതുമുന്നണി യോഗം 23ന്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമർശം, സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിലെ കേരള കോൺഗ്രസ് - എമ്മിനെതിരായ നിരീക്ഷണങ്ങൾ, ലോക് താന്ത്രിക് ജനതാദളിലെ തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ 23ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയായേക്കില്ല.
കർഷകസമരത്തിന് പിന്തുണയുമായി 27ന് നടക്കുന്ന ദേശീയ പണിമുടക്കിന് കേരളത്തിൽ ഇടതുമുന്നണിയെന്ന നിലയിൽ പ്രകടിപ്പിക്കേണ്ട ഐക്യദാർഢ്യം ഏതുതരത്തിലാകണമെന്ന ചർച്ചയാവും യോഗത്തിൽ പ്രധാനമായും നടക്കുക.
തുടർഭരണം നിലവിൽ വന്ന ശേഷം വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലുമുള്ള ഘടകകക്ഷി പ്രാതിനിദ്ധ്യം സംബന്ധിച്ച ചർച്ചകളിലേക്ക് മുന്നണി നേതൃത്വം കടന്നേക്കും. മുന്നണിയോഗം പ്രാഥമികമായി ചർച്ച നടത്തിയ ശേഷം ഘടകകക്ഷികളുമായി വെവ്വേറെ ഉഭയകക്ഷി ചർച്ചകളിലേക്ക് സി.പി.എം കടക്കും. കൂടുതൽ കക്ഷികൾ മുന്നണിയുടെ ഭാഗമായ സ്ഥിതിക്ക് സി.പി.എമ്മും സി.പി.ഐയും നിലവിലെ സ്ഥിതിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും.
മദ്ധ്യസ്ഥതയുടെ ആവശ്യമില്ല: കാന്തപുരം
ആലപ്പുഴ: പാലാ ബിഷപ്പ് മുസ്ളിം സമുദായത്തെ ആക്ഷേപിച്ച് പറഞ്ഞ കാര്യങ്ങൾ പിൻവലിക്കണമെന്നും വിഷയത്തിൽ മദ്ധ്യസ്ഥതയുടെ ആവശ്യമില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തെ മദ്ധ്യസ്ഥ ശ്രമങ്ങളിൽ പ്രധാനപ്പെട്ട മുസ്ലിം പണ്ഡിതരാരും പങ്കെടുക്കുന്നില്ലെന്നാണറിയുന്നത്. ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിക്കേണ്ട ആവശ്യമില്ല. വാൾ കൊണ്ടോ മറ്റോ അല്ല ഇസ്ലാം പ്രചരിച്ചത്. ഇസ്ലാമിലെ വിശുദ്ധ യുദ്ധങ്ങൾ പോലും പ്രതിരോധത്തിന്റെ മാർഗമാണ് നടന്നിട്ടുള്ളതെന്നും കാന്തപുരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |