തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയമനുസരിച്ച് സംസ്ഥാനം സ്വന്തം നിലയിൽ കൊവിഡ് വാക്സിൻ വാങ്ങുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. കൊവിഡ് വ്യാപനം നേരിടുന്നതിനുള്ള തുടർ നടപടികളും ചർച്ചയാവും. രാവിലെ 11 ന് ചേരുന്ന യോഗം വോട്ടെണ്ണലിന് മുമ്പ് ചേരുന്ന നിലവിലെ മന്ത്രിസഭയുടെ അവസാനത്തെ യോഗമാകാനാണ് സാദ്ധ്യത.
മേയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മൂന്നിനോ നാലിനോ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ട് രാജി സമർപ്പിച്ചേക്കും. ഭൂരിപക്ഷം ലഭിക്കുന്ന മുന്നണിയുടെ നിയമസഭാകക്ഷി നേതാവിനെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കും. അതു വരെ മുഖ്യമന്ത്രിയെ കെയർ ടേക്കറായി തുടരാൻ നിർദ്ദേശിക്കും.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ ശേഷം അത് ചർച്ച ചെയ്യാൻ മന്ത്രിസഭായോഗം ഇതുവരെ ചേർന്നിരുന്നില്ല. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സിൻ മേയ് ഒന്ന് മുതലാണ് നൽകേണ്ടത്. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയമനുസരിച്ച് സംസ്ഥാനം സ്വന്തം നിലയിൽ വാക്സിൻ വാങ്ങുന്നതിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കണം. ഖജനാവിൽ 3000 കോടിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പള വിതരണം വരും ദിവസങ്ങളിൽ നടത്തണം.
ഏത് മാർഗ്ഗത്തിലും വാക്സിനുള്ള പണം കണ്ടെത്തണമെന്ന തീരുമാനത്തിലാണ് സർക്കാർ. ഇതിനായുള്ള വാക്സിൻ ചലഞ്ച് പുരോഗമിക്കുന്നു. സംസ്ഥാനം വാങ്ങേണ്ട വാക്സിൻ ഡോസുകൾക്കായി 1300 കോടി രൂപ വേണ്ടിവരും. മേയ് ആദ്യ ആഴ്ച മുതൽ വിവിധ ഘട്ടങ്ങളിലായി എത്ര ഡോസ് വാക്സിൻ കേരളത്തിന് നൽകാനാകുമെന്ന് വാക്സിൻ ഉല്പാദകരോട് സർക്കാർ ആരാഞ്ഞിട്ടുണ്ട്. യു.ജി.സി പെൻഷൻ പരിഷ്കരണത്തിന് അംഗീകാരം നൽകുന്നതടക്കമുള്ള വിഷയങ്ങളും ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |