തിരുവനന്തപുരം: സിറ്റിംഗ് മന്ത്രിമാർ തുടരേണ്ടെന്ന കഴിഞ്ഞ തവണത്തെ കീഴ്വഴക്കം മാറ്റാതെ സി.പി.ഐ നേതൃത്വം മന്ത്രിമാരെ നിശ്ചയിച്ചു. സംസ്ഥാന നിർവാഹക സമിതിയിലെ മൂന്ന് പേർ മന്ത്രിസഭയിൽ ഇടം നേടിയപ്പോൾ, സംസ്ഥാന കൗൺസിൽ അംഗം ജി.ആർ. അനിലിന് തുണയായത് തലസ്ഥാന ജില്ലയ്ക്ക് ഇത്തവണ പ്രാതിനിദ്ധ്യം വേണമെന്ന പാർട്ടി നിലപാട്.
ജെ. ചിഞ്ചുറാണി മന്ത്രിസഭയിലെത്തുന്നതോടെ, 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം ഇതാദ്യമായി സി.പി.ഐക്ക് ഒരു വനിതാ മന്ത്രിയുമായി. സി.പി.എമ്മിൽ നിന്ന് രണ്ട് വനിതകളും സി.പി.ഐയിൽ നിന്ന് ഒരാളും മന്ത്രിസഭയിലെത്തുമ്പോൾ കേരളത്തിൽ അതുമൊരു പുതുചരിത്രം. മൂന്ന് വനിതാ മന്ത്രിമാർ.
സംസ്ഥാന എക്സിക്യൂട്ടീവിൽ നടന്ന ചർച്ചയിൽ കൊല്ലത്ത് നിന്ന് പി.എസ്. സുപാലിനെ പരിഗണിക്കണമെന്ന ആവശ്യം ചിലരുയർത്തി. എന്നാൽ, പാർട്ടിയിലെ സീനിയോറിറ്റിയും സ്ഥാനാർത്ഥി നിർണ്ണയ വേളയിലടക്കം വനിതകളെ തഴഞ്ഞെന്ന പരാതി പരിഹരിക്കേണ്ടതും നേതൃത്വം ഉയർത്തിക്കാട്ടി. കരുനാഗപ്പള്ളിയിലെ കനത്ത തോൽവി കൊല്ലം ജില്ലയ്ക്ക് പാഠമാകണമെന്നും പറഞ്ഞു. മന്ത്രിമാരെല്ലാേ തൃശൂരിന് തെക്കോട്ട് നിന്നായെന്ന വിമർശനം വടക്കൻ ജില്ലകളിൽ നിന്നുള്ളവരുയർത്തി. ഇ.കെ. വിജയനെ പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ടായി. എന്നാൽ, വിജയന് വേണ്ടി ശക്തമായ വാദഗതികളുയർന്നില്ല. മലബാർ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാ പരിഗണനകളും കണക്കിലെടുക്കുക സാദ്ധ്യമല്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി
നൽകി. പട്ടികജാതിക്കാരായ മൂന്നംഗങ്ങളിൽ ഒരാളെ മന്ത്രിയാക്കണമെന്ന ആവശ്യത്തിനും ഇതേ നിസ്സഹായതയാണ് സെക്രട്ടറി പ്രകടമാക്കിയത്. തുടർന്നാണ് ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി നിശ്ചയിച്ചത്.
മുതിർന്ന അംഗമായ ഇ. ചന്ദ്രശേഖരന്, മാനദണ്ഡത്തിൽ തട്ടി മന്ത്രിസ്ഥാനം പോയെങ്കിലും നിയമസഭാ കക്ഷിനേതാവായി നിശ്ചയിച്ചു. കെ. രാജനെ ഉപനേതാവാക്കി. പി.എസ്. സുപാൽ നിയമസഭാ കക്ഷി സെക്രട്ടറിയും ഇ.കെ. വിജയൻ വിപ്പുമാകും. എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ കാര്യമായ ചർച്ചകളുണ്ടായില്ല. സൂം
മീറ്റിംഗായതിനാൽ അതിന്റെ പരിമിതികളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |