തിരുവനന്തപുരം: നാലുവർഷത്തിനിടെ സി.പി.ഐക്ക് ഗണ്യമായ വളർച്ചയുണ്ടായെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവാണ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയത്. അംഗസംഖ്യ വർദ്ധിച്ചത് വലിയ നേട്ടമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി വിജയത്തിൽ സി.പി.ഐയുടെ പങ്ക് നിർണായകമാണ്. സർക്കാരിനെ ശക്തമായി മുന്നോട്ടു നയിക്കുന്നതിലും പാർട്ടിക്ക് വലിയ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കൗൺസിലിൽ കൂടി ചർച്ച ചെയ്ത് റിപ്പോർട്ടിന് അന്തിമ രൂപം നൽകും. ഒക്ടോബർ ആദ്യമാണ് സംസ്ഥാന സമ്മേളനം. എന്നാൽ പാർട്ടി രാഷ്ട്രീയ റിപ്പോർട്ടിന്മേൽ ഇന്നലെ ചർച്ച നടന്നില്ല. ഇതിനായി വീണ്ടും എക്സിക്യുട്ടീവ് വിളിച്ചേക്കും. സമ്മേളനങ്ങൾ നടക്കാനുള്ള മലപ്പുറം, വയനാട് ജില്ലാ നേതൃത്വത്തെക്കുറിച്ചും ചർച്ച ചെയ്തു.
മലപ്പുറത്തെ സെക്രട്ടറിയായി കൃഷ്ണദാസിന് തുടരാമെന്നാണ് ധാരണ. ഒരു ടേം മാത്രം സെക്രട്ടറിയായതും 65 വയസ് പിന്നിടാത്തതും കൃഷ്ണദാസിന് അനുകൂല ഘടകമായി. അതേസമയം വയനാട്ടിൽ മൂന്ന് തവണ സെക്രട്ടറിയായ വിജയൻ ചെറുകരയെ മാറ്റിയേക്കും. എന്നാൽ പുതിയ സെക്രട്ടറിയുടെ കാര്യത്തിൽ ധാരണയായില്ലെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |