തിരുവനന്തപുരം: തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതാക്കൾ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സി.പി.എം നേതാക്കളെയും കുടുംബാംഗങ്ങളെയും ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച് നിരന്തരമായി ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. എല്ലാ പരിധിയും ലംഘിച്ച് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ നടത്തിയ പ്രതികരണം. ഇതിനെ സോണിയാഗാന്ധിയും കെ.പി.സി.സി നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോ?
നയതന്ത്ര സ്വർണക്കടത്ത് കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചിട്ട് അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നില്ലെന്ന് പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ് വാർത്താസമ്മേളനം നടത്താത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. കോൺഗ്രസിനകത്തുള്ള പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങൾ ചൊരിയുന്നതെങ്കിൽ അതൊന്നും ഫലിക്കാൻ പോകുന്നില്ല. അധിക്ഷേപങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പുള്ള പാർട്ടിയാണ് സി.പി.എം എന്നത് മറക്കരുത്. പക്ഷേ, ഞങ്ങളുടെ രീതി അതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |