SignIn
Kerala Kaumudi Online
Friday, 19 April 2024 10.02 PM IST

തുടർഭരണം വ്യക്തിയുടെ നേട്ടമല്ല, ആദ്യ അവകാശി സി.പി.ഐയെന്ന്

cpm-and-cpi

തിരുവനന്തപുരം: ഇടത് തുടർഭരണം പിണറായി വിജയന്റെ നേട്ടമായി ചില കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നതിനെ വിമർശിച്ചും ഒരു മുഖ്യമന്ത്രി തന്നെ മുന്നണിയെ നയിച്ച് നേടുന്ന ആദ്യ തുടർഭരണമെന്ന വാദഗതികളെ ഖണ്ഡിച്ചും സി.പി.ഐ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണൻ. തുടർഭരണമുണ്ടായത് ഇടതുമുന്നണിയുടെ ഭരണത്തിന്റെ മേന്മ കൊണ്ടാണെന്നും ഏതെങ്കിലും വ്യക്തിയുടെ മേന്മ കൊണ്ടല്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കേരളത്തിൽ തുടർഭരണം ഇതാദ്യമല്ല. സി.അച്യുതമേനോനും സി.പി.ഐക്കുമാണ് ആ ബഹുമതി അവകാശപ്പെടാനാവുകയെന്നും വെഞ്ഞാറമൂട്ടിൽ സി.പി.എം വിട്ട് സി.പി.ഐയിലെത്തിയ പ്രവർത്തകർക്കൊരുക്കിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ തുടർഭരണത്തിൽ നമ്മൾ അഭിമാനിക്കുന്നു. കേരളത്തിൽ തുടർഭരണം സാദ്ധ്യമാക്കിയത് സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 1967ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭ 1969ൽ നിലം പൊത്തിയപ്പോൾ സി. അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970ൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ അച്യുതമേനോന്റെ നേതൃത്വത്തിൽ തന്നെ വീണ്ടും മന്ത്രിസഭ അധികാരത്തിൽ വന്നു. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യത്തെ തുടർഭരണം അതാണ്. അവിടം കൊണ്ടും തീർന്നില്ല. 1977ൽ രാജ്യത്താകെ കോൺഗ്രസിനൊപ്പം നിന്ന മുന്നണികൾ നിലംപരിശായപ്പോൾ കേരളത്തിൽ വീണ്ടും അച്യുതമേനോൻ നയിച്ച മുന്നണി അധികാരത്തിൽ വന്നു. അന്ന് അച്യുതമേനോൻ മത്സരിച്ചില്ലെങ്കിലും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.

1969 മുതൽ 1980 വരെ കേരളത്തിൽ തുടർഭരണമുണ്ടായി.സി.പി.ഐ ആണ് കേരളത്തിൽ തുടർഭരണം കാഴ്ചവച്ച ആദ്യ പാർട്ടിയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM AND CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.