SignIn
Kerala Kaumudi Online
Thursday, 28 March 2024 9.18 PM IST

ഗുജറാത്ത് മോഡൽ ഡാഷ്ബോർഡ് ക്ളിഫ് ഹൗസിൽ

dashboard

തിരുവനന്തപുരം: എല്ലാ വകുപ്പിലെയും ഫയൽ നീക്കം അടക്കമുള്ള പ്രവർത്തനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയും ഓരോ ദിവസവും കമ്പ്യൂട്ടറിലൂടെ നിരീക്ഷിക്കാൻ കഴിയുന്ന ഗുജറാത്ത് മോഡൽ 'സി.എം ഡാഷ് ബോർഡ്" സംവിധാനം കേരളത്തിൽ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സജ്ജമാക്കാൻ ആലോചന. ഏതു നിമിഷവും മുഖ്യമന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്താണ് വസതിയിൽ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നത്. ഇത് നടപ്പാകുന്നതോടെ ഭരണത്തിന്റെ പൂർണ്ണ കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈകളിലാകും.

സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഡാഷ് ബോർഡ് സജ്ജമാക്കുന്ന ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയേക്കും. ഗുജറാത്തിൽ സംവിധാനം സജ്ജമാക്കിയത് കേന്ദ്രസ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ്.

ഗുജറാത്തിൽ വിജയിച്ച ഡാഷ് ബോർഡ് സംവിധാനം അവിടെപ്പോയി പഠിച്ച ചീഫ്സെക്രട്ടറി വി.പി. ജോയ് വിശദ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. സൂക്ഷ്മമായി വിലയിരുത്താൻ അത് തന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ്സെക്രട്ടറിയുമായ ഡോ.കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി കൈമാറി.

കേരളത്തിലെ ഇ-ഗവേണൻസ് സംവിധാനത്തിൽ നിലവിൽ 578 സർക്കാർ സേവനങ്ങളുണ്ട്. ഇതിൽ 278 സേവനങ്ങൾക്ക് ഡാഷ്ബോർഡ് സംവിധാനമുണ്ട്. എന്നാൽ, ഇവ പരാജയമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഗുജറാത്ത് മോഡൽ പഠിക്കാൻ ചീഫ് സെക്രട്ടറിയെ അയച്ചത്. പുതിയ സംവിധാനം വരുന്നതോടെ സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റുകളിലുമുള്ള ഫയലുകളെല്ലാം ഒറ്റ ഡാഷ്ബോർഡിൽ നിരീക്ഷിക്കാനാകും.

സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങളും കണക്കും അടിയന്തരമായി ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിന് ശേഷം ഓഫീസ് പ്രവർത്തനം സാധാരണനിലയിലായെങ്കിലും ഫയലുകൾ കുമിഞ്ഞുകൂടുകയാണ്. മാസം ശരാശരി 20,000 ഫയലുകളെങ്കിലും പുതുതായി എത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DASHBOARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.