കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ഫിലിപ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവരാണ് ആരോപണ വിധേയർ. ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അഭിഭാഷകർ പറഞ്ഞിട്ടാണ് ഫോണിലെ ചിത്രങ്ങളും രേഖകളും മായ്ച്ചതെന്നാണ് ഏഴാം പ്രതി സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ മൊഴി. ഇതിന്റെയടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയത്.
സായ് ശങ്കറിന്റെ വീട്ടിൽ നിന്ന് ക്രൈബ്രാഞ്ച് പിടിച്ചെടുത്ത ഫോണിന്റെയും ഐ മാക്കിന്റെയും ശാസ്ത്രീയ പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് സൂചന. ഫോണും ഐമാക്കും തിരിച്ചുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സായ് ശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |