തിരുവനന്തപുരം:കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ.കെ.മോഹൻദാസ് ഇന്ന് വിരമിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്രണ്ടായും സർജറി വിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നപ്പോൾ അദ്ദേഹത്തിന്റെ സേവനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. 34 വർഷത്തെ സേവനത്തിനു ശേഷമാണ് മെഡിക്കൽ കോളേജ് സർവീസിൽ നിന്ന് വിരമിക്കുന്നത്.
അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി യുടെ പ്രസിഡന്റാണ്.
കിളിമാനൂരിൽ ജനിച്ച മോഹൻദാസ് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1976 ലെ ബാച്ചിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായത് . 1987-ൽ ഉന്നത വിദ്യാഭ്യാസം നേടി. അക്കൊല്ലം തന്നെ സർക്കാർ സർവീസിൽ പ്രവേശിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു ആദ്യ നിയമനം. അസിസ്റ്റൻറ് പ്രൊഫസറായും പ്രൊഫസറായും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആലപ്പുഴ മെഡിക്കൽ കോളേജിലും കൊല്ലം മെഡിക്കൽ കോളേജിലും പ്രവർത്തിച്ചു. 2011 മുതൽ അഞ്ചു വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സൂപ്രണ്ട് ആയിരുന്നു.എ.എസ്.ഐ തിരുവനന്തപുരം ശാഖയുടെ പ്രസിഡന്റായും, ലയൺസ് ക്ലബ്ബിന്റെ (ഇംപാക്ട്) പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |