കരുനാഗപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗങ്ങളും തമ്മിലുള്ള കല്ലേറിൽ കോൺഗ്രസിലെ സി.ആർ.മഹേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പൊലീസിന്റെ ഗ്രനേഡ് പതിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം അബ്ദുൾ സലാമിന്റെ കൈയ്‌ക്ക് ഗുരുതര പരിക്കേറ്റു. വഴിയാത്രക്കാരനായ പ്രസന്നന്റെ തലയ്ക്ക് പരിക്കേറ്റു.
ടിയർ ഗ്യാസ് പ്രയോഗിച്ചിട്ടും സ്ഥിതി ശാന്തമാകാതിരുന്നതോടെ പൊലീസ് 25 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊട്ടിക്കലാശത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുഭാഗങ്ങളിൽ നിന്നും എത്തിയ ഇരുമുന്നണികളുടെയും പ്രവർത്തകർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ മുഖാമുഖമെത്തി. വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ടതോടെ വാക്കേറ്റമായി. തുടർന്ന് കമ്പും തടികളും ഉപയോഗിച്ച് ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശിയതോടെ ചിതറിയോടിയ പ്രവർത്തകർ കല്ലേറ് നടത്തി. നിരവധി വാഹനങ്ങളുടെ ചില്ല് തകർന്നു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും അടിച്ചുതകർത്തു.
ആറ് മണിയോടെ റാപ്പിഡ് റെസ്‌പോൺസ് ടീമെത്തി ലാത്തിച്ചാർജ് നടത്തി. എം.എൽ.എ ഉൾപ്പെടെ പരിക്കേറ്റവർ കരുനാഗപ്പള്ളിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പരിക്കേറ്രവരുമായി എത്തിയ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും വാക്കേറ്റമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |