തിരുവനന്തപുരം: ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ സഭാ ബന്ധത്തെ ചൊല്ലി മുന്നണികൾ കൊമ്പുകോർക്കുകയും സഭാ നേതൃത്വം വിശദീകരണത്തിന് നിർബന്ധിതമാവുകയും ചെയ്‌തതോടെ തൃക്കാക്കരയിൽ കത്തോലിക്കാ സഭ താരമായി. സീറോ മലബാർ സഭയിൽ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളുൾപ്പെട്ട മണ്ഡലത്തിൽ സഭയെ നോവിക്കാതെ സഭയിലെ വിരുദ്ധ ചേരികളുടെ വികാരങ്ങൾ മുതലെടുക്കാനാണ് ഇടതു, വലത് മുന്നണികളുടെ ശ്രമം.
ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യു.ഡി.എഫ് നേതാക്കൾ പരോക്ഷമായി ആരോപിച്ചപ്പോൾ തിരിച്ചടിക്കാൻ ഇന്നലെ മന്ത്രി പി. രാജീവിനെ സി. പി. എം രംഗത്തിറക്കി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഏറ്റുപിടിച്ചു.
ഇടതു സ്ഥാനാർത്ഥി നിർണയത്തിൽ ഗൂഢാലോചനയും ബാഹ്യ ഇടപെടലും നടന്നെന്ന വി.ഡി. സതീശന്റെ ആരോപണത്തെ സഭാവിരുദ്ധമായി ഇടതുപക്ഷം ചിത്രീകരിച്ചത് യു.ഡി. എഫിന് ക്ഷീണമായി. രാഷ്ട്രീയ പോരാട്ടമാണെന്ന് പ്രഖ്യാപിച്ചിട്ട് സഭയുടെ ആശുപത്രിയിൽ വച്ച് സ്ഥാനാർത്ഥിയെ അവതരിപ്പിച്ചെന്ന പ്രചാരണം ഇടതുമുന്നണിയെയും വെട്ടിലാക്കി. അത് മറികടക്കാനാണ് സഭയെ തർക്കത്തിലേക്ക് വലിച്ചിഴച്ചെന്ന് ആരോപിച്ച് പി. രാജീവിനെ കളത്തിലിറക്കിയത്.
സഭാ സ്ഥാനാർത്ഥിയാണെന്ന പ്രചാരണം കടുത്തതോടെ അത് തള്ളിപ്പറയാൻ സഭാ നേതൃത്വം നിർബന്ധിതമായി. സീറോ മലബാർ സഭയോ മേജർ ആർച്ച് ബിഷപ്പോ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
യു. ഡി. എഫ് പ്രചാരണം വിശ്വാസികളെ മുറിവേല്പിക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷനേതാവ് സഭയെ അവഹേളിച്ചെന്ന് മന്ത്രി രാജീവ് ആരോപിച്ചത്. അതിലെ അപകടം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം ഒന്നാകെ ഇന്നലെ വിശദീകരണവുമായെത്തി. സ്ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അത് നിക്ഷിപ്ത താല്പര്യക്കാരുടെ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രശ്‌നത്തിലേക്ക് സഭയെ വലിച്ചിട്ടത് മന്ത്രിയാണെന്നും ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം സഭയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നെന്നും പി.സി. ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് വന്നയാളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയതെന്നും വി.ഡി. സതീശൻ ആരോപിച്ചു. സഭയുടെ സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്ന് വരുത്താൻ സി.പി.എമ്മാണ് ബോധപൂർവ്വം ശ്രമിച്ചതെന്ന് കെ. സുധാകരനും പറഞ്ഞു. സഭയുടെ വോട്ട് തനിക്ക് ഉറപ്പാണെന്നും രാഷ്ട്രീയപ്പോരിലേക്ക് സഭയെ വലിച്ചിഴയ്ക്കേണ്ടെന്നും യു. ഡി. എഫ് സ്ഥാനാർത്തി ഉമ തോമസും പ്രതികരിച്ചു.
സ്ഥാനാർത്ഥിക്കെതിരായ പ്രചാരണം സഭയ്ക്കെതിരാണെന്ന് വരുത്തി നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമം. അതേസമയം, സഭാനേതൃത്വത്തെ പിണക്കാതെ സ്ഥാനാർത്ഥിക്കെതിരായ പ്രചാരണം അഴിച്ചുവിട്ട് ഇടത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ നോട്ടം. ഇടത് സഹയാത്രികനായ ജോ ജോസഫിന് സഭാബന്ധം ഗുണമാകുമെന്നാണ് സി.പി.എം കരുതുന്നത്.
പി. സി. ജോർജ് ബന്ധവും വിവാദം
സ്ഥാനാർത്ഥി സ്വന്തം പയ്യനാണെന്ന പി.സി. ജോർജിന്റെ പ്രസ്താവനയും കോൺഗ്രസ് ആയുധമാക്കുന്നു. വിദ്വേഷപ്രസംഗം നടത്തി വിവാദത്തിലായ ജോർജിന്റെ പ്രസ്താവന മണ്ഡലത്തിലെ 13 ശതമാനം വരുന്ന മുസ്ലിംവോട്ടുകളെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിന്. അത് മനസിലാക്കിയാണ്, ജോർജുമായി കേവല അടുപ്പം മാത്രമേ ഉള്ളൂ എന്ന സ്ഥാനാർത്ഥി ജോ ജോസഫിന്റെ വിശദീകരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |