കൊച്ചി: പ്രചാരണം അവസാന ആഴ്ചയിലേക്ക് കടന്ന തൃക്കാക്കരയിൽ ഉന്നത നേതാക്കളെയാകെ കളത്തിലിറക്കി വോട്ടുറപ്പിക്കാൻ മത്സരിക്കുകയാണ് മുന്നണികൾ. ദേശീയ, സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും കൊച്ചിയിൽ തമ്പടിച്ചാണ് ഇടവഴികളെ വരെ ഇളക്കി മറിക്കുന്നത്. 31നാണ് വോട്ടെടുപ്പ്.
സി.പി.എം ക്യാപ്ടനെത്തന്നെ നേരിട്ടിറക്കി കളി തുടങ്ങിയതോടെയാണ് തൃക്കാക്കരയ്ക്ക് താര പരിവേഷം ആദ്യം കൈവന്നത്. മറുവശത്ത് പ്രതിപക്ഷ നേതാവിനെ മുന്നിൽ നിറുത്തി കോൺഗ്രസും സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബി.ജെ.പിയും പ്രാചരണത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു.
പിണറായി വിജയൻ മൂന്നു ദിവസമായി പൊതുയോഗങ്ങളിലും അവലോകനയോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇന്നും തൃക്കാക്കരയിലുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ എന്നിവരാണ് തന്ത്രങ്ങൾ മെനയുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, വീണാ ജോർജ്, വി.എൻ. വാസവൻ, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, എം.വി. ഗോവിന്ദൻ, നേതാക്കളായ അബ്ദുൾ റഹ്‌മാൻ, എ. വിജയരാഘവൻ, എ.എം. ആരിഫ് എം.പി., കെ.ബി. ഗണേശ്കുമാർ, എളമരം കരിം എന്നിവരും താഴേത്തട്ടിൽ പ്രചാരണത്തിനുണ്ട്.
മൂന്നു മുന്നണികളുടെയും യുവജന, മഹിളാ, വിദ്യാർത്ഥി, തൊഴിലാളി സംഘടനകളുടെയും പോഷകസംഘടനകളുടെയും നേതാക്കളും സ്‌ക്വാഡ് വർക്ക് നടത്തുന്നു. നിഷ്‌പക്ഷരെ വശത്താക്കാൻ പ്രമുഖ വ്യക്തികളെയും മുന്നണികൾ ഇറക്കുന്നുണ്ട്.
വീടുകൾ കയറി ഉന്നതർ
കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മുതിർന്ന നേതാക്കൾ ഇന്നലെ ബൂത്തുതലത്തിൽ വീടുകൾ കയറി. സംഘടനാ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, എം.പിമാരായ കെ. മുരളീധരൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, എൻ.കെ. പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി.പി. ജോൺ, ജി. ദേവരാജൻ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ തുടങ്ങയവരുൾപ്പെട്ട സംഘം 164 ബൂത്തുകളിലാണ് പ്രചാരണം സംഘടിപ്പിച്ചത്.
വൻ പടയുമായി എൻ.ഡി.എ
എൻ.ഡി.എ നേതാക്കളുടെ വൻപടയും പ്രചാരണത്തിനുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ,ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, ശോഭ സുരേന്ദ്രൻ, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ മുൻനിരയിലുണ്ട്. ഡൽഹി മെട്രോ മുൻ മാനേജിംഗ് ഡയറക്ടർ ഇ. ശ്രീധരൻ അടുത്ത ദിവസം പ്രചാരണത്തിനിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |