തിരുവനന്തപുരം: ഏപ്രിൽ ആറിന് പെട്ടിയിലായ വോട്ടുകൾ എണ്ണാൻ ഇനി അഞ്ച് ദിവസം. മുന്നണി നേതൃത്വങ്ങളുടെയും സ്ഥാനാർത്ഥികളുടെയും നെഞ്ചിടിപ്പ് ഉയരുന്നു. തുടർ ഭരണം ഉറപ്പെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി നേതൃത്വം . വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടത്തിയ കണക്കെടുപ്പുകളിൽ അവർ വിശ്വാസമർപ്പിക്കുന്നു. വിവിധ ജില്ലകളിൽ നിന്നടക്കം ശേഖരിച്ച കണക്കുകൾ പരിശോധിച്ചാണ് തുടർഭരണം സി.പി.എം നേതൃത്വം ഉറപ്പാക്കുന്നത്. 85 വരെയോ ,തരംഗമുണ്ടായാൽ 90ന് മുകളിൽ നൂറ് വരെയോ വരെ സീറ്റുകൾ നേടാം. ചില മണ്ഡലങ്ങളിൽ അവസാന നിമിഷം മത്സരം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് 85 ഉറപ്പിക്കുന്നത്. 80 സീറ്റിൽ വരെ പ്രതീക്ഷ പറയുന്ന സി.പി.ഐ ,പല മണ്ഡലങ്ങളിലും മത്സരം അവസാനം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്.
യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതൽ 82വരെ കോൺഗ്രസ് കണക്കുകൂട്ടുമ്പോൾ ,മലബാറിൽ മതന്യൂനപക്ഷവികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകൾ ഇടതിന് എതിരായി മാറുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
നേമം ഉൾപ്പെടെ 7 മുതൽ 10വരെ മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്ന എൻ.ഡി.എയ്ക്ക് , മൂന്ന് സീറ്റെങ്കിലും ഉറപ്പായി കിട്ടുമെന്ന് കണക്കുകൂട്ടുന്നു. വോട്ടിംഗ് ശതമാനത്തിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബി.ജെ.പി നേതൃത്വം നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നു.
പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്ന 29ന് വൈകുന്നേരം വിവിധ ദൃശ്യമാദ്ധ്യമങ്ങൾ എക്സിറ്റ്പോൾ പ്രവചനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |