തിരുവനന്തപുരം: മിച്ചഭൂമി കണ്ടെത്തി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മേഖല തിരിച്ച് സ്വതന്ത്ര ചുമതലയുള്ള നാല് ഡെപ്യൂട്ടി കളക്ടർമാരുടെ തസ്തിക സൃഷ്ടിക്കാനുള്ള റവന്യു വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രി അനുകൂല നിലപാട് എടുത്തതായി സൂചന. ഇതോടെ നടപടികൾ വേഗത്തിലാകും. അധിക സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി ശുപാർശയിൽ ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
താലൂക്ക് ഓഫീസുകളിൽ 1970 മുതലുള്ള 1295 കേസുകളാണ് തീർപ്പാക്കാനുള്ളത്. ഏറ്റെടുക്കാനുള്ളത് 3,325.61 ഹെക്ടർ ഭൂമി. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് കേസുകൾ കൂടുതൽ. നിലവിൽ ഈ കേസുകൾ കൈകാര്യം ചെയ്ത് റിപ്പോർട്ട് നൽകുന്നത് താലൂക്ക് ലാൻഡ് ബോർഡിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരാണ്. ഇവർക്ക് ദുരന്തനിവാരണവും ദുരിതാശ്വാസവുമടക്കം ഭാരിച്ച ചുമതലയുള്ളതിനാൽ ഇതിനായി വേണ്ടത്ര സമയം കിട്ടുന്നില്ല. തുടർന്നാണ് കേസ് തീർപ്പാക്കാൻ മേഖലാടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ നിയമിക്കാനുള്ള ശുപാർശ.
നിയമപ്രകാരം ഒരു വ്യക്തിക്ക് പരമാവധി അഞ്ച് ഏക്കറും ഒന്നിലധികം വ്യക്തികൾക്കായി 15 ഏക്കർ വരെയുമാണ് കൈവശം വയ്ക്കാവുന്നത്. തോട്ടം, വ്യവസായവുമായി ബന്ധപ്പെട്ടുള്ളത്, ആരാധനാലയങ്ങൾ തുടങ്ങിയവയെ മിച്ചഭൂമി ഏറ്റെടുക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മിച്ചഭൂമി നിയമപ്രകാരം സർക്കാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ് 1295 കേസുകൾ.
'മിച്ചഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്ക് പരിശീലനം നൽകി. പുതിയ തസ്തിക വരുന്നതോടെ കേസുകൾ വേഗത്തിൽ തീർപ്പാക്കും".
-കെ.രാജൻ, റവന്യു വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |