തിരുവനന്തപുരം: നയതന്ത്ര ചാനൽ സ്വർണക്കടത്തിൽ ഭീകര പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) നിലനിൽക്കാൻ തെളിവില്ലെന്ന് ഹൈക്കോടതി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഒന്നാം പ്രതി സരിത്തിനും രണ്ടാം പ്രതി സ്വപ്‌നയ്ക്കുമുൾപ്പെടെ ജാമ്യം അനുവദിച്ചതോടെ, രാഷ്ട്രീയതലത്തിൽ വൻ കോളിളക്കമുണ്ടാക്കിയ കേസ് ഇനി സാധാരണ കള്ളക്കടത്ത് കേസായി മാറിയേക്കും.
അഞ്ചാം പ്രതി കെ.ടി.റമീസ്, ആറാം പ്രതി കെ.എം.ജലാൽ, ഏഴാം പ്രതി പി.മുഹമ്മദ് ഷാഫി, പത്താം പ്രതി റബിൻസ് മുഹമ്മദ്, പതിനൊന്നാം പ്രതി കെ.ടി.ഷറഫുദ്ദീൻ, പന്ത്രണ്ടാം പ്രതി മുഹമ്മദ് അലി എന്നിവരാണ് ജാമ്യം കിട്ടിയ മറ്റുള്ളവർ.
മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ഇ.ഡിയെടുത്ത കള്ളപ്പണക്കേസുകളാണ് ഇനി പ്രധാനം. 30.245 കിലോഗ്രാം സ്വർണവും സ്വർണക്കടത്തിലെ പങ്കാളിത്തത്തിന് സ്വപ്നയ്ക്കും സരിത്തിനും ലഭിച്ച 14.98 ലക്ഷം രൂപയും പ്രതികളുടെ 1.85 കോടിയുടെ സ്വത്തും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. സ്വർണക്കടത്തിൽ കമ്മിഷനായി ലഭിച്ച പണം ദുബായിലേക്ക് കടത്തി വീണ്ടും പലതവണ കള്ളക്കടത്തിന് നിക്ഷേപിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് സ്വത്ത് കണ്ടുകെട്ടിയത്. കസ്റ്റംസിന്റെ കേസും നടപടിക്രമങ്ങളും തുടരും.
എൻ.ഐ.എക്ക് പിഴച്ചത്
1. മുഖ്യപ്രതി റമീസ് ടാൻസാനിയയിൽ പലതവണ സന്ദർശനം നടത്തിയെന്നും അവിടെനിന്ന് യു.എ.ഇയിലേക്ക് സ്വർണം കൊണ്ടുവന്നെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. എന്നാൽ ആഫ്രിക്കയിൽ നിന്ന് വാങ്ങിക്കൂട്ടുന്ന സ്വർണമാണ് ഭീകരവാദ ഫണ്ടിംഗിനുൾപ്പെടെ കേരളത്തിലേക്ക് കടത്തുന്നതെന്ന് തെളിയിക്കാനായില്ല
2. ടാൻസാനിയയിൽ നിന്ന് യു.എ.ഇയിലേക്ക് വജ്രം കള്ളക്കടത്ത് നടത്തുന്ന തമിഴ്നാട്ടുകാരൻ ഫിറോസുമായി രണ്ട് പ്രതികൾക്കുള്ള ബന്ധം കണ്ടെത്താനും എൻ.ഐ.എ ശ്രമിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ഫിറോസാണ് വജ്രം കടത്തിന്റെ സൂത്രധാരൻ. കേസിൽ ഫിറോസ് ബന്ധം കണ്ടെത്താനായില്ല
3. കള്ളക്കടത്തിലൂടെ കേരളത്തിലെത്തിക്കുന്ന സ്വർണം ഭീകര സംഘടനകൾക്കോ ഭീകര ബന്ധമുള്ളവർക്കോ കൈമാറിയെന്ന് കണ്ടെത്താനായില്ല. സ്വർണം വിറ്റ പണം റിവേഴ്സ് ഹവാലയായി ദുബായിലെത്തിച്ച് വീണ്ടും സ്വർണം കടത്താൻ ഉപയോഗിച്ചതിന് ഇ.ഡിയെടുത്ത കള്ളപ്പണക്കേസും തിരിച്ചടിയായി
4. ദുബായിൽ നിന്ന് 23 തവണയായി 104 കോടി വിലമതിക്കുന്ന 230 കിലോ സ്വർണം കടത്തിയെന്നാണ് കണ്ടെത്തിയത്. ഭീകരബന്ധമുള്ളവരിൽ നിന്ന് പണം സ്വീകരിച്ച് സ്വർണമൊഴുക്കിയെന്നാണ് കണ്ടെത്തിയതെങ്കിലും ദുബായിൽ അറസ്റ്റിലുള്ള ഫൈസൽ ഫരീദിൽ നിന്ന് തെളിവുകൾ ശേഖരിക്കാനായില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |