SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.01 AM IST

ഗവർണർ മുറുകിയാൽ സഭാസമ്മേളനം പാഴാവും, നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ

governer

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചതോടെ, സംസ്ഥാന സർക്കാർ കൂടുതൽ വെട്ടിലായി.

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടാതെ വച്ചു താമസിപ്പിക്കാനോ രാഷ്ട്രപതിക്കയ്ക്കാനോ സാധ്യതയുണ്ട്. രാഷ്ട്രപതി തിരിച്ച് ഗവർണർക്ക് വിട്ടാലും ആറ് മാസം വരെ ഒപ്പിടാതിരിക്കാം. വീണ്ടും ബില്ലുകൾ പാസാക്കി അയക്കേണ്ടി വരും. ഗവർണർ അങ്ങനെ ചെയ്താൽ ഈ നിയമസഭാസമ്മേളനം തന്നെ കഥയില്ലാത്തതാകും. വൈസ് ചാൻസലർ നിയമനത്തിൽ അധികാരം വെട്ടിക്കുറയ്ക്കാനുള്ള കരട് ബില്ലിനെതിരെ രോഷാകുലനായ ഗവർണർ, താനൊപ്പിട്ടാലല്ലേ ബിൽ നിയമമാകൂവെന്ന് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.

അതേസമയം, കണ്ണൂർ സർവകലാശാലയ്ക്കെതിരെ നിയമാനുസൃത ഇടപെടലാണ് ഗവർണർ ഇന്നലെ നടത്തിയത്. നിയമന നടപടികളിൽ ക്രമക്കേട് ബോദ്ധ്യപ്പെട്ടാൽ വി.സിയോട് കാരണം തേടാം. തുടർ നടപടിയെടുക്കാം. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ ഭാഗമായാണ് ഇതുവരെയുള്ള നടപടികൾ അദ്ദേഹം മരവിപ്പിച്ചത്. സർവകലാശാലയുടേത് ക്രമവിരുദ്ധ നടപടിയെന്ന നിലയിലുള്ള ഗവർണറുടെ നീക്കം സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിച്ചു.

ഗവർണറെ പെട്ടെന്ന് പ്രകോപിപ്പിച്ചത് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ച കരട് സർവകലാശാലാ ഭേദഗതി ബില്ലാണ്. കേരള വി.സിയെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉറപ്പാക്കിയിട്ടും, സർവകലാശാല പ്രതിനിധിയെ നൽകാതിരിക്കുന്നതും ഗവർണറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

 നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ

ഗവർണറുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ഭരണ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണിത്.

കഴിഞ്ഞ സഭാസമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ അവസാന മണിക്കൂറിലും സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ഗവർണർ, ഒടുവിൽ സർക്കാർ വഴങ്ങിയെന്ന് ബോദ്ധ്യപ്പെട്ട ശേഷം മാത്രമാണ് പ്രസംഗത്തിലൊപ്പിട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേന്ദ്ര കാർഷിക നിയമഭേദഗതികൾക്കെതിരെ പ്രത്യേക സഭാസമ്മേളനം വിളിച്ചുചേർക്കാനുള്ള ശുപാർശ ആദ്യം ഗവർണർ നിരസിച്ചതും ഗവർണർ-സർക്കാർ പോരിലേക്കത് വഴിമാറിയതും വിവാദമായിരുന്നു. അതിന് മുമ്പ് പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നയപ്രഖ്യാപനത്തിനിടെ ഗവർണർ പരസ്യമായി വിയോജിപ്പറിയിച്ച ശേഷം മാത്രം വായിച്ചതും വിവാദമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.