തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിലും ഓർഡിനൻസിലും, 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശയിലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള തന്റെ അധികാരം എടുത്തുകളഞ്ഞതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ അധികാരം സർക്കാർ ഏറ്റെടുക്കുന്നതിനും സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനുമുള്ള ബില്ലുകളിൽ വിശദമായ നിയമപരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി ഏഴുമാസമായി മാറ്റിവച്ചിരിക്കുകയാണ്.
പ്രസിഡന്റില്ലാത്ത ക്ഷീരസഹകരണ സംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർക്കും നാമനിർദ്ദേശം ചെയ്ത അംഗത്തിനും വോട്ടവകാശം ലഭിക്കാൻ ക്ഷീരസഹകരണ നിയമം ഭേദഗതി ചെയ്തിറക്കിയ ഓർഡിനൻസിലും ഒപ്പിട്ടിട്ടില്ല. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവോടെ ഇക്കാര്യങ്ങളിൽ ഗവർണർ പുനഃപരിശോധന നടത്തിയേക്കും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് 33 തടവുകാരെ മോചിപ്പിക്കാൻ മാർച്ചിൽ മന്ത്രിസഭ ശുപാർശ ചെയ്തത്. അനർഹരെ നീക്കി, ആഭ്യന്തര-നിയമ സെക്രട്ടറിമാരും പൊലീസ് മേധാവിയുമടങ്ങിയ സമിതി തയ്യാറാക്കിയ അന്തിമപട്ടികയാണ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്റെ മോചനകാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരവും ഗവർണർ കാക്കുന്നുണ്ട്.
ഉടക്ക് യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിൽ
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയനം ഹൈക്കോടതിയുമായി കൂടിയാലോചിച്ച് നടത്തുന്നതിന് പകരം, കൂടിയാലോചനയില്ലാതെയും ചാൻസലറെ ഒഴിവാക്കിയും നിയമനാധികാരം സർക്കാർ ഏറ്റെടുത്തെന്നാണ് ഗവർണറുടെ പരാതി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഉപദേശം തേടണ്ടെന്ന് എങ്ങനെ പറയാനാവുമെന്നും ഇങ്ങനെപോയാൽ സർക്കാരിന് എല്ലാ ട്രൈബ്യൂണലുകളെയും നിയമിക്കാനാവുമല്ലോയെന്നുമാണ് ഗവർണറുടെ ചോദ്യം.
സ്വയംഭരണ കോളേജുകൾക്കായുള്ള ബില്ലിൽ സർവകലാശാലകളുടെ അഫിലിയേറ്റഡ് കോളേജുകളിൽ ആരംഭിച്ച ന്യൂജനറേഷൻ കോഴ്സുകൾ സാധുകരിക്കുന്നതിനും, സംസ്കൃത സർവകലാശാലയിൽ അക്കാഡമിക് ഭേദഗതിക്കും സാങ്കേതിക സർവകലാശാല, മലയാള സർവകലാശാല, കുസാറ്റ് എന്നിവയുടെ ആക്ടുകളിൽ യു.ജി.സി നിർദ്ദേശങ്ങൾക്ക് അനസൃതമായുമുള്ള ഭേദഗതികൾ ഉൾപ്പെടുത്തിയിരുന്നു. ഗവർണർ ഒപ്പിടാത്തതിനാൽ ഇവയും നിയമമായിട്ടില്ല.
ഗവർണർ 24ന് തിരിച്ചെത്തും
തടവുകാരുടെ മോചനത്തിലടക്കം തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 24ന് മടങ്ങിയെത്തിയ ശേഷമേ ഉണ്ടാവൂ. ഇന്നലെ ഡൽഹിയിലേക്ക് പോയ ഗവർണർ 24നാണ് മടങ്ങിയെത്തുക. ഇരുപത് വർഷത്തിലേറെയായി ജയിലിലുള്ള ജീവപര്യന്തം തടവുകാരെ വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ ശുപാർശയിൽ ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |