തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻകടക്കാർക്ക് കൈകാര്യച്ചെലവ് നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മന്ത്രി ജി.ആർ.അനിൽ. കിറ്റ് വിതരണം സേവന പ്രവർത്തനമായി കാണാൻ കഴിയില്ലേ എന്ന് റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായുള്ള ചർച്ചയിൽ അവരോടു ചോദിച്ചിരുന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹർ അത് സ്വയം ഒഴിവാക്കുന്നതിന് അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു മാസത്തിനുള്ളിൽ 1,15,858 പേർ കാർഡുകൾ സറണ്ടർ ചെയ്തു. 84 റേഷൻ കടക്കാർ അനധികൃതമായി എ.എ.വൈ കാർഡ് (മഞ്ഞ) കൈവശം വച്ചതായി കണ്ടെത്തി. അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. ഓണത്തിന് 17 ഇനങ്ങൾ അടങ്ങിയ കിറ്റ് സൗജന്യമായി നൽകുന്നതിലൂടെ സർക്കാരിന് 500 കോടിയുടെ ചെലവുവരും.
ഓണച്ചന്തകൾ
ആഗസ്റ്റ് പത്തു മുതൽ പത്തു ദിവസത്തേക്ക് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓണച്ചന്തകൾ ആരംഭിക്കും. 140 നിയോജകമണ്ഡലങ്ങളിലും ഓണച്ചന്ത ഉണ്ടാകും. കർഷകരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ ഉണ്ടാകും. അരി, വാഴക്കുലകൾ എന്നിവയ്ക്കും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. 26 മാവേലി സ്റ്റോറുകൾ ഉടൻ തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |