തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്സ് ജൂലായ് 31 ന് അവസാനിപ്പിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ജി.എസ്.ടി കമ്മിഷണർ പുറത്തിറക്കി. ഇതോടെ, സാധനങ്ങൾക്ക് വിലക്കുറവുണ്ടാകും.
2019 ആഗസ്റ്റ് ഒന്ന് മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ്സ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും, സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ്സ് ചുമത്തിയിരുന്നത്. പ്രളയ സെസ്സിലൂടെ രണ്ടു വർഷത്തേക്ക് 1200 കോടിയാണ് സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ, ഇതുവരെ 1700 കോടിയിലേറെ രൂപ പിരിഞ്ഞുകിട്ടി. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും സെസ്സിലൂടെ പ്രതീക്ഷിച്ചതിലേറെ വരുമാനം നേടാനായത് സർക്കാരിന് ആശ്വാസമായി.
സെസ്സ് ഇനി തുടരണമെങ്കിലും നിയമപരമായ തടസ്സങ്ങളുണ്ട്. കേന്ദ്ര ജി.എസ്.ടി കൗൺസിൽ അംഗീകരിക്കണം. ഫിനാൻസ് ആക്ടിൽ ഭേദഗതിയും വരുത്തണം. ജൂലായ് 31 ന്ശേഷം നടത്തുന്ന വില്പനകൾക്ക് പ്രളയ സെസ്സ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |