കൊച്ചി: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സാ നിരക്കും മരുന്നുകളുടെ വിലയും പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം നടപ്പാക്കിയിട്ടുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് എങ്ങനെ നടപ്പാക്കിയെന്നും അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചികിത്സാ നിരക്ക് നിയന്ത്രിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന ഐ.എം.എയുടെ അഭിഭാഷകൻ പറഞ്ഞപ്പോൾ രോഗികളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യം കൂടി നമുക്കുണ്ടെന്ന് കോടതി ഒാർമ്മപ്പെടുത്തി.
കൊവിഡിനെന്ത് വി.ഐ.പി?
വി.ഐ.പി ചികിത്സയ്ക്കായി പണം മുടക്കാൻ തയ്യാറുള്ളവരുണ്ടെങ്കിലും സർക്കാർ നിരക്ക് തടസ്സമാണെന്നാണ് ആശുപത്രികളുടെ വാദം. എന്നാൽ, കൊവിഡ് രോഗത്തിന് വി.ഐ.പിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. പണമല്ല മാനദണ്ഡമാകേണ്ടത്. ഇതൊരു സാമൂഹ്യ പ്രവർത്തനം കൂടിയാണ്. സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോൾ ഒരുമാസത്തിനിടെ ഒരു ആശുപത്രി പോലും പൂട്ടിപ്പോയിട്ടില്ല. - ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |