കൊച്ചി: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് ദേവാലയങ്ങളെ ബാധിച്ചാൽ ദൈവം നമ്മോട് ക്ഷമിച്ചോളുമെന്ന് ഹൈക്കോടതി . കൊല്ലം ജില്ലയിലെ ഉമയനല്ലൂർ - തഴുത്തല മേഖലയിലെ ദേശീയപാത വികസനത്തിന് ഭൂമിഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളായ ബാലകൃഷ്‌ണപിള്ള, ശ്രീലത, ലളിതകുമാരി തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഇത് പറഞ്ഞത്. ദേശീയപാത വികസനത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഹർജികൾ തള്ളി.
ആരാധനായലങ്ങൾ സംരക്ഷിക്കണമെന്ന ഹർജിക്കാരുടെ വാദത്തിന് ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി എഴുതിയ "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു." എന്ന വരികളാണ് മറുപടിയായി വിധിയിൽ ഉൾപ്പെടുത്തിയത്. ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികൃതരെയും വിധിയെഴുതിയ ജഡ്ജിയെയും ദൈവം രക്ഷിക്കും. ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിൽ വീടോ ക്ഷേത്രമോ പള്ളിയോ സെമിത്തേരിയോ ഉണ്ടെന്ന പേരിൽ സ്ഥലമേറ്റെടുപ്പ് ഉപേക്ഷിക്കണമെന്ന് പറയാനാവില്ല. - കോടതി വ്യക്തമാക്കി.
ഉമയനല്ലൂർ - തഴുത്തല മേഖലയിലെ മുസ്ളിംപള്ളി സംരക്ഷിക്കാൻ പാതയുടെ വടക്കുഭാഗത്തു നിന്നുമാത്രം ഭൂമി ഏറ്റെടുക്കുന്ന തരത്തിലാണ് അലൈൻമെന്റ് തയ്യാറാക്കിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഒരു വശത്തു നിന്നുമാത്രം സ്ഥലമേറ്റെടുക്കുന്നത് എതിർവശത്തെ രണ്ട് മുസ്ളിംപള്ളികളെയും ക്ഷേത്രത്തെയും ബാധിക്കുമെന്നും, തങ്ങളിൽ ചിലരുടെയും ചില മതസ്ഥാപനങ്ങളുടെയും ഭൂമി ഇതിലൂടെ നഷ്ടമാകുമെന്നും ഹർജിക്കാർ വാദിച്ചു. . തുടർന്നായിരുന്നു ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം. .
വേണ്ടത്ര വീതിയുള്ള ദേശീയപാതകൾ അനിവാര്യമാണ്. പള്ളിയോ ക്ഷേത്രമോ സ്കൂളോ തകരുമെന്ന പേരിൽ ഒാരോതവണയും കോടതി ഇടപെട്ടാൽ ഭൂമിഏറ്റെടുക്കൽ പൂർത്തിയാക്കാനാവാതെ വരും. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽ നിന്നൊഴിയേണ്ടി വരുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ രാജ്യപുരോഗതിക്കുവേണ്ടി ചെറിയ ബുദ്ധിമുട്ടുകൾ അവഗണിക്കാൻ തയ്യാറാകണം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം ഇത്തരത്തിൽ ഭൂമി നൽകേണ്ടിവരുന്നവരുടെ അവകാശങ്ങൾ ഒരുപരിധിവരെ സംരക്ഷിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ അപൂർവമായേ കോടതിക്ക് ഇടപെടാനാവൂ എന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |