കൊച്ചി: രാജ്യത്തെ ആദ്യത്തെ കടലാസില്ലാ കോടതിയായി കേരള ഹൈക്കോടതി മാറുന്നു. ഇതിന്റെ ഭാഗമായൊരുക്കിയ സ്മാർട്ട് കോടതി മുറികളുടെ ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ പത്തിന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർവഹിക്കും. ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ ആറ് കോടതി മുറികളാണ് ആദ്യഘട്ടത്തിൽ സ്മാർട്ട് കോർട്ടുകളായി മാറുന്നത്. ഈ കോടതികളിൽ അഭിഭാഷകർക്ക് കേസിന്റെ ഫയലുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിലൊരുക്കിയ കമ്പ്യൂട്ടർസ്ക്രീനിൽ ലഭ്യമാക്കും. പകർപ്പുകൾ എതിർഭാഗത്തിനും ജഡ്ജിക്കും മുന്നിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകളിൽ കാണാനാവും. കേസ് ഫയലുകൾ ഇല്ലാതെ ഹാജരായി വാദം നടത്താമെന്നതാണ് സംവിധാനത്തിന്റെ മേന്മ.
കേസിന്റെ ആവശ്യത്തിനുള്ള രേഖകളും ഒാൺലൈനിൽ ലഭ്യമാക്കും. കോടതിമുറിയിൽ നേരിട്ട് വാദിക്കുന്നതിനൊപ്പം അഭിഭാഷകർക്ക് ഒാൺലൈനിൽ ഹാജരായും വാദംനടത്താൻ സൗകര്യമുണ്ടാകും. വിധിന്യായങ്ങൾ ഇ - മോഡിലൂടെ ലഭ്യമാക്കും. കോടതിമുറിയിൽ ജഡ്ജിമാർ വിധിപറയുന്നത് ജീവനക്കാർ എഴുതിയെടുക്കുന്നതിന് പകരം വോയ്സ് റെക്കഗ്നേഷൻ സോഫ്ട്‌വെയറിന്റെ സഹായത്തോടെ ഡിജിറ്റലായി ടൈപ്പ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഹൈക്കോടതിക്ക് പുറമേ തിരുവനന്തപുരം അഡി. സി. ജെ.എം കോടതിയും കോലഞ്ചേരി മുൻസിഫ് - മജിസ്ട്രേട്ട് കോടതിയും സ്മാർട്ട് കോർട്ടുകളായി മാറും. ഹൈക്കോടതിയിലെ ഐ.ടി വിഭാഗമാണ് സ്മാർട്ട് കോടതിയെന്ന ആശയം നടപ്പാക്കുന്നത്.
സ്മാർട്ട് സൗകര്യങ്ങൾ
ഡിസ്‌പ്ളേ സംവിധാനം: പരിഗണിക്കുന്ന കേസിന്റെ വിവരങ്ങൾ അറിയിക്കാൻ കോടതിക്കകത്തും പുറത്തുമായി ഡിസ്‌പ്ളേ സംവിധാനമൊരുക്കും. ഇതിലൂടെ കോടതിമുറിയിലെ തിക്കുംതിരക്കും ഒഴിവാക്കാനാവും.
ഹൈബ്രിഡ് ഹിയറിംഗ്: നേരിട്ട് ഹാജരായി വാദംനടത്താനും വീഡിയോ കോൺഫറൻസിംഗിലൂടെ എതിർഭാഗത്തിന് വാദങ്ങൾ ഉന്നയിക്കാനും ഒരേസമയം സൗകര്യം.
കിയോസ്കുകൾ: കേസിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ കോടതി മുറികളിൽ ടച്ച് സ്ക്രീനോടുകൂടിയ കിയോസ്കുകൾ
വൈഫൈ സൗകര്യം: ഹൈക്കോടതിയിൽ എല്ലായിടത്തും വൈഫൈ സൗകര്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |