കൊച്ചി: കുട്ടികളെ രാഷ്ട്രീയപ്പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. പോക്സോ കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇത് ചോദിച്ചത്.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടതിനെക്കുറിച്ചാണ് സിംഗിൾ ബെഞ്ച് പരാമർശിച്ചത്. കുട്ടികളെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നു ചിന്തിക്കേണ്ടതുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
സർക്കാരിന്റേത് ഭരണഘടനാലംഘനം: വി.ഡി. സതീശൻ
വോട്ട് മാത്രം ലക്ഷ്യമിട്ട് വർഗീയവാദികൾ ചെയ്യുന്ന എന്ത് പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുന്ന സർക്കാർ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക് പോസ്റ്റ്. മതേതരത്വത്തിന് മുറവേല്പിക്കുന്ന രീതിയിൽ പ്രസംഗിക്കാനും പ്രവർത്തിക്കാനും വർഗീയ സംഘടനകൾക്ക് തുടരത്തുടരെ ധൈര്യം നൽകുന്നത് സർക്കാരിന്റെ ക്രൂരമായ രാഷ്ട്രീയ അടവ് നയമാണ്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചുകുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ ആ കുട്ടിയുടെ സൃഷ്ടിയല്ല, മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്ന് വ്യക്തം. പിഞ്ചുമനസ്സുകളിൽ വരെ വർഗീയതയുടെ വിഷം കുത്തിവച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢശ്രമം ഒരിക്കലും അനുവദിക്കാനാകില്ല.
തീവ്രവാദം വളർത്താൻ സർക്കാർ സഹായം: കെ. സുരേന്ദ്രൻ
സർക്കാർ സഹായത്തോടെ തീവ്രവാദം വളരുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. വരുംനാളുകളിൽ കാണാൻ പോകുന്ന വൻ വിപത്തിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മുഴങ്ങിയത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുമെന്ന് പരസ്യമായി വെല്ലുവിളിക്കുകയാണ്.
കാശ്മീരിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കുകയാണ്. സർക്കാർ സേനാവിഭാഗമായ ഫയർഫോഴ്സിനെ ഉപയോഗിച്ചാണ് തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയിട്ടും ഒരാൾക്കെതിരെ പോലും കേസെടുക്കാത്തത് തൃക്കാക്കരയിലെ 20 ശതമാനം മുസ്ലീം വോട്ടുകളിൽ കണ്ണുവച്ചാണ്.
എസ്.ഡി.പി.ഐയും പി.ഡി.പിയും പരസ്യമായി എൽ.ഡി.എഫിനൊപ്പം പ്രചാരണരംഗത്തുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് സർക്കാരിന്റെ ഉള്ളിലിരിപ്പ് ബോദ്ധ്യപ്പെടുന്നത്. മഅ്ദനിയുടെ ചിത്രം വച്ച് പി.ഡി.പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രിയും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും നിലപാട് വ്യക്തമാക്കണം.
ലക്ഷദ്വീപിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ മതതീവ്രവാദ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ട്. പി.സി. ജോർജിനും ക്രിസ്തീയ പുരോഹിതർക്കുമെതിരെ പ്രകോപന പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുന്ന സർക്കാർ, മുസ്ലീം പണ്ഡിതർക്കെതിരെയും കൊലവിളി നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെയും കേസെടുക്കാത്തത് ഇരട്ടനീതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |