കോഴിക്കോട്: ഐ.എൻ.എൽ മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബിനെയും സി.പി.നാസർ കോയ തങ്ങളെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്നലെ വൈകിട്ട് ഓൺലൈനിൽ ചേർന്ന ദേശീയസമിതി യോഗത്തിന്റെതാണ് തീരുമാനം. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനു പിറകെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയ സാഹചര്യത്തിലാണ് ഇരുവരെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. യോഗം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
നടപടിയിൽ കാര്യമില്ല: അബ്ദുൾ വഹാബ്
ദേശീയ നേതൃത്വം എന്ന വ്യാജേന തന്നെയും സഹപ്രവർത്തകനെയും ഐ.എൻ.എല്ലിൽ നിന്നു പുറത്താക്കിയെന്നത് മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയുകയാണെന്ന് പ്രൊഫ. എ.പി. അബ്ദുൾവഹാബ് പറഞ്ഞു.
ഇതിന് നേതൃത്വം നൽകിയത് ഇടതുമുന്നണിയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നേണ്ടതിനു പകരം മന്ത്രി ഇത്തരം വ്യാജലെറ്റർ പാഡ് വാർത്തകൾ സൃഷ്ടിച്ച് സമയം പാഴാക്കുകയാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |