തിരുവനന്തപുരം:മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങണമെന്ന ടൂറിസം വകുപ്പിന്റെ ശുപാർശയിൽ ധനവകുപ്പ് ഈ ആഴ്ച തന്നെ ഫണ്ട് അനുവദിക്കും.നിലവിലെ വിലയനുസരിച്ച് പത്ത് വാഹനങ്ങൾക്ക് 2.2 കോടി രൂപവരെയാകും. കാലപ്പഴക്കം ചെന്നതിനാൽ കാറുകൾ മാറ്റണമെന്നാണ് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.
സർക്കാർ വാഹനങ്ങൾ 10 വർഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് മാറ്രുന്നത്.എന്നാൽ, മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വർഷം സേവന കാലാവധിയോ കഴിയുമ്പോൾ മാറി നൽകും.
മന്ത്രിമാർ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്തു വാങ്ങിയവയാണ്. മിക്കവയും ഒന്നരലക്ഷം കിലോമീറ്റർ പിന്നിട്ടു. 2019ന് ശേഷം മന്ത്രിമാർക്കായി വാഹനം വാങ്ങിയിട്ടില്ല.മന്ത്രിമാർ ഉപയോഗിച്ച പഴയ വാഹനങ്ങൾ ടൂറിസം വകുപ്പ് തിരിച്ചെടുത്താൽ, വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാർ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |