തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഇതുവരെയുളള എല്ലാ കേസ് ഡയറികളും ജസ്റ്റിസ് ജെയിൻ സമതി റിപ്പോർട്ടും ഹാജരാക്കാൻ സി.ബി.ഐയ്ക്ക് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജി കെ.കൃഷ്ണകുമാർ നിർദ്ദേശം നൽകി. ഗൂഢാലോചനക്കേസിലെ പ്രതി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ഇത്. ജാമ്യാപേക്ഷയെ എതിർക്കുന്ന നമ്പിനാരായണന്റെയും മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റെയും വാദം പൂർത്തിയായി. കേസ് ഡയറി പരിശോധിച്ച ശേഷമേ ഹർജിയിൽ തീരുമാനമെടുക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.
ചാരക്കേസിലെ പ്രതിയായിരുന്ന നമ്പി നാരായണന് ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യയുമായി ഒരു ബന്ധവുമില്ലെന്ന് സിബി മാത്യൂസ് വ്യക്തമാക്കി. 1982 മുതൽ നമ്പി നാരായണനും ശശി കുമാറും ഐ .ബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കി. ചാരക്കേസിന്റെ പുനരന്വേഷണത്തോടെ സത്യം തെളിയുമെന്ന് സിബിമാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ചാരക്കേസിന്റെ പുനരന്വേഷണമല്ല, ഗൂഢാലോചനയല്ലേ അന്വേഷിക്കുന്നതെന്ന് കോടതി ചോദിച്ചു. സർക്കാരിൽ നിന്ന് നഷ്ട പരിഹാരം വാങ്ങി കേസ് അവസാനിപ്പിച്ചപ്പോൾ നമ്പി നാരായണൻ പീഡന ആരോപണം ഉന്നയിച്ചില്ലെന്നും, ഉപാധികളില്ലാതെ കേസ് പിൻവലിയ്ക്കുകയായിരുന്നെന്നും സിബി മാത്യൂസ് വാദിച്ചു.
തന്നെ മാത്രമല്ല ഡോ.മുത്തുനായകത്തെയും ,ഡോ.യു ആർ .റാവുവിനെയുമടക്കം ചാരക്കേസിൽപ്പെടുത്താൻ സിബി മാത്യൂസടക്കം ഗൂഡാലോചന നടത്തിയെന്ന് നമ്പി നാരായണനും വാദിച്ചു. അമേരിക്കയുമായുളള സൗഹൃദം തകർക്കരുതെന്ന അന്നത്തെ പ്രധാനമന്ത്റിയുടെ ഉപദേശം മാനിച്ചാണ് 1996ൽ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാതിരുന്നതെന്നും അദ്ദേഹം വാദിച്ചു.
സിബി മാത്യൂസ് അടക്കമുളള ഉദ്യോഗസ്ഥർ കോടികൾ സമ്പാദിച്ചതായി മറിയം റഷീദ ആരോപിച്ചു. സ്മാർട്ട് വിജയൻ ശാരീരികമായി ഉപദ്രവിച്ചതിന് സിബി മാത്യൂസ് കൂട്ടു നിന്നു. താനും ഫൗസിയയും ഇന്ത്യ വിട്ടുപോകാതിരിക്കാൻ 32 കള്ളക്കേസുകളാണെടുത്തത്. വിജയൻ മാത്രം ആറ് കേസുകളെടുത്തിട്ടുണ്ടെന്നും മറിയം റഷീദ ആരോപിച്ചു. സിബിഐയുടെ വാദം കേൾക്കുന്നതിനും കേസ് ഡയറി പരിശോധിക്കാനുമായി കേസ് 16ന് പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥരും നമ്പിയുമായുള്ള ഭൂയിടപാടുകൾ അന്വേഷിക്കണമെന്ന് പ്രതികൾ
കൊച്ചി: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും സി.ബി.ഐ മുൻ ഡി.ഐ.ജിയുൾപ്പെടെയുള്ളവരും തമ്മിൽ നടന്ന ഭൂമിയിടപാടുകൾ അന്വേഷിക്കണമെന്ന് ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ എസ്. വിജയനും തമ്പി. എസ് ദുർഗാദത്തും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു.
മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായും ഭൂമിയിടപാടു നടന്നിട്ടുണ്ട്. ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇക്കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
തിരുനെൽവേലിയിലെ ഭൂമി കൈമാറ്റം
ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഡി.ഐ.ജി രാജേന്ദ്രനാഥ് കൗളിന്റെയും അഞ്ജലി ശ്രീവാസ്തവയുടെയും പേരിലേക്ക് 2004 ൽ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലുള്ള സ്ഥലം നമ്പി നാരായണൻ കൈമാറിയെന്നാണ് ഹർജിക്കാരുടെ മുഖ്യ ആരോപണം.
ചാരക്കേസിന്റെ സമയത്ത് സൗത്ത് സോൺ ഐ.ജിയായിരുന്ന രമൺ ശ്രീവാസ്തവയ്ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. നമ്പി നാരായണൻ എന്തിനാണ് ഇവരുമായി ഭൂമിയിടപാടു നടത്തിയതെന്ന് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റത്തിന്റെ രേഖകളും ഹൈക്കോടതിയിൽ ഹാജരാക്കി. കേസിലെ മറ്റൊരു പ്രതി സിബി മാത്യൂസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജിയിൽ നൽകിയ വിവരങ്ങളാണ് താൻ ഹൈക്കോടതിയിൽ സമർപ്പിക്കുന്നതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വിശദീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും നീതിന്യായ ഉദ്യോഗസ്ഥരുടെയും പേരിൽ ഭൂമി കൈമാറിയിട്ടുണ്ടെന്നും ഹർജിക്കാർ ആരോപിക്കുന്നു. സി.ബി.ഐ ഉദ്യോഗസ്ഥന് 40 ഏക്കർ ഭൂമിയും അഞ്ജലി ശ്രീവാസ്തവയ്ക്ക് 12 ഏക്കർ ഭൂമിയും കൈമാറിയതിന്റെ രേഖകളാണ് ഹാജരാക്കിയത്.
എന്നാൽ ,മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിക്ക് ഇത്തരം വിവരങ്ങൾ പരിഗണിക്കാനാവില്ലെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കാണ് നൽകേണ്ടതെന്നും ,ജെയിൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേസെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രേഖകൾ സി.ബി.ഐയിൽ ഹാജരാക്കിയെങ്കിലും സ്വീകരിച്ചില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി. തുടർന്ന് മുൻകൂർ ജാമ്യ ഹർജികൾ നമ്പി നാരായാണന്റെ വാദത്തിനായി ജൂലായ് 19ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |