കോഴിക്കോട്: ഇ ഡിയുടെ നോട്ടീസിന്റെ പശ്ചാത്തലത്തിൽ 'ചന്ദ്രിക" വിഷയം വിശദീകരിക്കാൻ കഴിഞ്ഞ ദിവസം ലീഗ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ പങ്കെടുത്തത് അനധികൃതമായാണെന്ന പാർട്ടിയിലെ ചില നേതാക്കളുടെ വാദം പൊളിഞ്ഞു. 'ചന്ദ്രിക" പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,മകൻ മുഈൻ അലിയെ ചുമതലപ്പെടുത്തിയതായി കാണിച്ചുള്ള കത്ത് പുറത്തുവന്നതോടെയാണിത്. ഹൈദരലി തങ്ങളുടെ സ്വന്തം കൈപ്പടയിലുള്ള കത്ത് ആഗസ്റ്റ് അഞ്ചിന് കൈമാറിയതാണ്.
" ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാൻ മുഈൻ അലിയെ ഏല്പിച്ചിട്ടുണ്ട്.സമീറും മാനേജ്മെന്റ് അംഗങ്ങളും കൂടിയാലോചിച്ച് ഈ മാസം കൊണ്ട് എല്ലാ ബാദ്ധ്യതകളും തീർക്കേണ്ടതാണ്. " ; ഇതാണ് കത്തിലുള്ളത്.
'ചന്ദ്രിക" അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് കെ.ടി.ജലീൽ നിയമസഭയിലും ആരോപണം ഉന്നയിച്ചതോടെയാണ് സ്ഥാപനത്തിന്റെ അഭിഭാഷകൻ മുഹമ്മദ് ഷാ വ്യാഴാഴ്ച വൈകിട്ട് വാർത്താസമ്മേളനം വിളിച്ചത്. അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചതിനു പിറകെ തനിക്കും ചിലത് പറയാനുണ്ടെന്ന ആമുഖത്തോടെയായിരുന്നു മുഈൻ അലിയുടെ തുറന്നടിക്കൽ. തന്റെ പിതാവിന് ഇ ഡി നോട്ടീസ് ലഭിച്ചതിന് കുഞ്ഞാലിക്കുട്ടിയാണ് ഉത്തരവാദിയെന്നായിരുന്നു ആക്ഷേപം.
ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ് അദ്ദേഹത്തിനു നേരെ ആക്രോശിച്ചെത്തിയതോടെ , വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ, പാർട്ടിയുടെ സമുന്നത നേതാവിനെ പരസ്യമായി ആക്ഷേപിക്കുന്നതു കേട്ടാണ് കയർത്തു സംസാരിച്ചതെന്ന് റാഫി ഇന്നലെ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |