തിരുവനന്തപുരം: അഴിമതിപ്പണത്തെ ചൊല്ലിയുള്ള തർക്കമാണ് മുസ്ലിംലീഗിലെ പ്രതിസന്ധിക്ക് പിന്നിലെന്നും അത് കൂടുതൽ രൂക്ഷമാകാൻ പോവുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേതൃത്വമില്ലാത്ത ദുരവസ്ഥയിലാണിപ്പോൾ ലീഗ്. സി.പി.എമ്മിനെതിരെ ആക്ഷേപമുന്നയിച്ച് രക്ഷപ്പെടാനാണ് ലീഗ് ശ്രമിക്കുന്നത്. എന്നാൽ രക്ഷപ്പെടാൻ പോകുന്നില്ല. പറയുന്ന ന്യായം അത് പറയുന്നവർക്ക് പോലും ബോദ്ധ്യപ്പെടാത്തതാണ്. അധികാരം കിട്ടാത്തതിന്റെ നിരാശയിലാണ് സി.പി.എമ്മിനെ കുറ്റം പറയുന്നത്. ലീഗ് അകപ്പെട്ട ദുരവസ്ഥയ്ക്ക് സി.പി.എമ്മിന് ഒരു ബന്ധവുമില്ല.
അധികാരം കിട്ടിയപ്പോഴെല്ലാം ഭംഗിയായി അഴിമതിപ്പണം കണ്ടെത്തിയ പാർട്ടിയാണ് ലീഗ്. പാലാരിവട്ടം പാലത്തിന്റെ അഴിമതിയാരോപണം നേരിട്ടത് ലീഗിന്റെ മുൻമന്ത്രിയാണ്. വിചിത്രമായ സ്വഭാവമുള്ള പാർട്ടിയാണ് മുസ്ലിംലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി നിശ്ശബ്ദനാക്കപ്പെട്ടു.
യു.ഡി.എഫിൽ രൂക്ഷമാകാൻ പോകുന്ന തർക്കമാണ് മുസ്ലിംലീഗിൽ തുടങ്ങിയിരിക്കുന്നത്. കോൺഗ്രസിപ്പോൾ നിശ്ശബ്ദമാണ്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മകൊണ്ട് സി.പി.എമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കെ.ടി. ജലീൽ അദ്ദേഹത്തിന് കിട്ടിയ വിവരങ്ങൾ വച്ചാണ് കാര്യങ്ങൾ പറയുന്നത്. ഹൈദരലി തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ലീഗിൽ നടക്കുന്നതെന്ന ജലീലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ലീഗ് രാഷ്ട്രീയപ്പാർട്ടിയാണെന്നും രാഷ്ട്രീയമായാണ് സി.പി.എം ഇതിനെ കാണുന്നതെന്നുമായിരുന്നു മറുപടി.
ചന്ദ്രികയിലെ പണം സാമൂഹ്യനീതിക്ക് നിരക്കുന്ന തരത്തിലല്ല കൈകാര്യം ചെയ്യുന്നതെന്നതിനാലാണ് സി.പി.എമ്മിന് പ്രതികരിക്കേണ്ടിവരുന്നത്. ലീഗിനെ എൽ.ഡി.എഫിലെത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയോട്, സുരേന്ദ്രന്റെ വാക്കുകൾക്കൊക്കെ മൂല്യം കുറഞ്ഞുവെന്നായിരുന്നു മറുപടി. ജി.സുധാകരന്റെ പുതിയ കവിതയെചൊല്ലിയുള്ള വിവാദം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കവിത സർഗാത്മകമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.
മുഈൻ അലിയ്ക്കെതിരെ നടപടി ഉറപ്പെന്ന്പി.എം.എ.സലാം
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം ഉയർത്തിയ മുഈൻ അലി തങ്ങളുടെപേരിൽ നടപടിയുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ആവർത്തിച്ചു. പാണക്കാട് കുടുംബത്തിന്റെ നിർദ്ദേശം പരിഗണിച്ചായിരിക്കും നടപടിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുഈൻ അലിയ്ക്കെതിരെ നടപടിയെടുത്താൽ ഭൂകമ്പമുണ്ടാകുമെന്ന് പറഞ്ഞത് ലീഗുകാരല്ല. സി.പി.എമ്മുകാരാണ്. മുഈൻ അലിക്ക് തെറ്റ് പറ്റിയെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പാർട്ടി വിലയിരുത്തിയതാണ്. ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മാത്രമാണ് ഹൈദരലി ശിഹാബ് തങ്ങൾ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. വിചാരിച്ച പോലെ പ്രശ്നം തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉന്നതാധികാര സമിതി യോഗത്തിൽ തർക്കങ്ങളുണ്ടായില്ല. ചന്ദ്രികയിൽ ആരും കള്ളപ്പണം കൊണ്ടുവച്ചിട്ടില്ല. ഈ വിഷയത്തിൽ ഫിനാൻസ് ഡയറക്ടറെ മാറ്റാൻ പാർട്ടി തീരുമാനിച്ചിട്ടുമില്ല. കൊവിഡ് പ്രതിസന്ധിയിൽ എല്ലാ സ്ഥാപനങ്ങളിലുമുണ്ടായ പ്രശ്നം തന്നെയാണ് ചന്ദ്രികയിലേതും-സലാം പറഞ്ഞു.
വെള്ളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട: മുഈൻ അലി
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി ശിഹാബ് തങ്ങൾ. ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും കലങ്ങിത്തെളിയുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
വിവാദ വാർത്താസമ്മേളനത്തിനു പിറകെ ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഈൻ അലി തങ്ങൾ. കെ.ടി .ജലീലിനെ ഉന്നം വച്ചുള്ള കലക്കവെള്ള പ്രയോഗത്തോടൊപ്പം, ആരോടും വ്യക്തിവിരോധമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചുള്ള വിശദീകരണവുമുണ്ട് കുറിപ്പിൽ.
പാർട്ടിയാണ് മുഖ്യം. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും.
ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത് പിതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യപരിപാലത്തിനാണ്. മറ്റു കാര്യങ്ങൾ ചിന്തിക്കുന്നില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
പോസ്റ്റിട്ട് മൂന്ന് മണിക്കൂറിനിടെ 2100 പേർ ലൈക്ക് ചെയ്തപ്പോൾ 675 പേരുടെ കമന്റും വന്നു. കമന്റുകളിൽ ഏറെയും ലീഗ് പ്രവർത്തകരുടേതു തന്നെ. ''പൊതുഇടങ്ങളിൽ കാര്യങ്ങൾ വിളിച്ചുപറയുമ്പോൾ ശ്രദ്ധിക്കണം. ചുറ്റിലും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ തകർക്കാൻ വേണ്ടി നിൽക്കുന്ന കഴുകന്മാരുണ്ട് "; വിസ്തരിച്ചുള്ള കമന്റുകളിലൊന്നിൽ ഓർമ്മിപ്പിക്കുന്നത് ഇങ്ങനെയാണ്.
ലീഗിലെ തർക്കം എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച്: കെ. സുരേന്ദ്രൻ
എൽ.ഡി.എഫിലേക്ക് ആദ്യം ആര് പോകുമെന്നത് സംബന്ധിച്ച തർക്കമാണ് മുസ്ലിം ലീഗിൽ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. അധികാരമില്ലാതെ അധികകാലം പിടിച്ചുനിൽക്കാൻ മുസ്ലിം ലീഗിനാവില്ല. കെ.ടി. ജലീലാണ് ഇതിനുള്ള കരുക്കൾ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പ്യൻ ശ്രീജേഷിന് അർഹമായ അംഗീകാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ഇന്ത്യൻ ടീമിലെ മറ്റു സംസ്ഥാനങ്ങളിലെ കളിക്കാർക്ക് മുന്തിയ പരിഗണന അവരുടെ സംസ്ഥാനം നൽകുമ്പോൾ ശ്രീജേഷിനെ അപമാനിക്കരുത്. കേരളം മാത്രമാണ് ഇത്തരം വിലകുറഞ്ഞ രീതിയിൽ കായികതാരങ്ങളോട് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |